ധാക്ക- ബംഗ്ലാദേശില്‍ ഭീതി പരത്തി ഡെംഗു പനി പടരുന്നു. പകര്‍ച്ചപ്പനി ഇതിനകം 23 പേരുടെ ജീവനെടുത്തു. ആശുപത്രികളില്‍ ചികിത്സ കിട്ടാതെ ആയിരങ്ങള്‍ വലയുന്നു. തലസ്ഥാനമായ ധാക്കയിലെ പ്രധാന ആശുപത്രിയില്‍ ബാല്‍ക്കണിയിലാണ് ഡെംഗു ബാധിച്ചവരെ കിടത്തിയിരിക്കുന്നത്.
കഴിഞ്ഞ ജനുവരി മുതല്‍ 30,000 പേരെയാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞയാഴ്ച മാതം രണ്ടായിരം പേര്‍ ചികിത്സ തേടി. ഡെംഗു വ്യാപകമായി പടരുകയാണെങ്കിലും പകര്‍ച്ച വ്യാധിയായി സമ്മതിക്കാന്‍ അധികൃതര്‍ ഇനിയും തയാറായിട്ടില്ലെന്ന് വിദഗ്ധനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. അധികൃതര്‍ പറയുന്ന കണക്കിനേക്കാള്‍ എത്രയോ ഇരട്ടി പേര്‍ക്കാണ് ഡെംഗു ബാധിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭീതിയിലായ ജനങ്ങള്‍ ആശുപത്രി അധികൃതരുമായി ഏറ്റുമുട്ടുകയാണ്. ചികിത്സാ സൗകര്യവും മരുന്നുകളുമില്ലാതെ ആശുപത്രി ജീവനക്കാര്‍ സായുധ സൈനികരെയാണ് സംരക്ഷണത്തിനു വിളിച്ചിരിക്കുന്നത്. കോറിഡോറിലും ബാല്‍ക്കണിയിലും നിലത്ത് കിടക്ക വിരിച്ചാണ് രോഗികളെ കിടത്താന്‍ നിര്‍ബന്ധിതരാണ്.
പനി ലക്ഷണത്തോടെ പ്രകടമാകുന്ന ഡെംഗു മരണത്തിലേക്ക് നയിക്കുന്നു. ചികിത്സിക്കാന്‍ പ്രത്യേക മരുന്നോ വാക്‌സിനോ ഇല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയ വൈറസാണ് ഡെംഗു.
സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാകുമോ എന്ന് ബംഗ്ലാദേശ് അധികൃതര്‍ ഭയപ്പെടുന്നു. പെരുന്നാള്‍ അവധി ദിവസങ്ങളില്‍ പതിനായിരങ്ങള്‍ ഗ്രാമങ്ങളിലേക്ക് മടങ്ങി വരാനിരിക്കയാണ്. സെന്‍ട്രല്‍ ധാക്കയിലെ സുഹ്‌റവര്‍ധി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മുഴുവന്‍ വാര്‍ഡുകളും ഡെംഗു രോഗികളെ കൊണ്ടു മാത്രം നിറഞ്ഞിരിക്കയാണ്. ആശുപത്രിയില്‍ ലഭ്യമായ തുറന്ന സ്ഥലങ്ങളിലാണ് പുതുതായി വരുന്ന രോഗികളെ കിടത്തുന്നത്.