തൃശൂർ- വിയ്യൂർ ജില്ലാ ജയിലിൽ തടവുകാരെ മർദിച്ചുവെന്ന പരാതിയിൽ സൂപ്രണ്ടിന് സസ്‌പെൻഷൻ. സൂപ്രണ്ട് എസ്.സജീവനെയാണ് ജയിൽ ഡി.ഐ.ജിയുടെയും, ജയിൽ ഡി.ജി.പിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ സസ്‌പെൻഡ് ചെയ്തത്. ജൂലായ് 19 ന് ഡി.ജി.പി ഋഷിരാജ് സിംഗ് ജയിലിൽ മിന്നൽ സന്ദർശനം നടത്തിയപ്പോൾ ജീവനക്കാർ മർദ്ദിക്കുന്നതായി തടവുകാർ പരാതി നൽകിയിരുന്നു. അന്ന് തന്നെ അസി.പ്രിസൺ ഓഫീസർമാരായ മൂന്ന് പേരെ സസ്‌പെൻഡ് ചെയ്യുകയും 38 പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
തടവുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജയിൽ ഡോക്ടർ പരിശോധന നടത്തിയതിൽ മർദനം സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു തൽക്ഷണ നടപടി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ഐ.ജിയോട് ഡി.ജി.പി നിർദേശിച്ചിരുന്നു. സൂപ്രണ്ട് എസ്.സജീവനിൽ നിന്നും മേൽനോട്ടക്കുറവുണ്ടായതാണ് ഇതിന് കാരണമെന്നും ഗുരതരമായ വീഴ്ചയുണ്ടായെന്നുമുള്ള ഐ.ജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡി.ജി.പി നൽകിയ നടപടി ശുപാർശാ റിപ്പോർട്ടിലാണ് സസ്‌പെൻഷൻ.