Sorry, you need to enable JavaScript to visit this website.

ഉന്നാവോ പെണ്‍കുട്ടിയെ ദല്‍ഹിയില്‍ എത്തിച്ചു; ആരോഗ്യ നിലയില്‍ നേരിയ പുരോഗതി

ന്യൂദല്‍ഹി-വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഉന്നാവോ മാനഭംഗ കേസിലെ പെണ്‍കുട്ടിയെയും അഭിഭാഷകനെയും ദല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്കു മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ചിന്റെ നടപടി. ലഖ്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍ കഴിയുന്ന രണ്ടു പേരെയും വ്യോമമാര്‍ഗം ദല്‍ഹിയിലെത്തിക്കാനാണ് നിര്‍ദേശം.
പെണ്‍കുട്ടിയുടെയും അഭിഭാഷകന്റെയും ആരോഗ്യനില വളരെ മോശമാണെന്നു ആശുപത്രി അധികൃതര്‍ നേരത്തെ അറിയിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ വെള്ളിയാഴ്ച ഭേദഗതി വരുത്തിയിരുന്നു. ഇതിനു പിന്നാലെ അഭിഭാഷകന്റെയും പെണ്‍കുട്ടിയുടെയും കാര്യത്തില്‍ നേരിയ പുരോഗതിയുണ്ടെന്ന് അറിയിക്കുകയായിരുന്നു. പെണ്‍കുട്ടി കണ്ണു തുറന്നതായും നിര്‍ദേശങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും ട്രോമ വിഭാഗം തലവന്‍ ഡോക്ടര്‍ സന്ദീപ് തിവാരി പറഞ്ഞു. അഭിഭാഷകന്‍ വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെങ്കിലും കോമ അവസ്ഥയിലാണ്. കോടതി ഉത്തരവ് കിട്ടുന്നതിന് അനുസരിച്ച് ദല്‍ഹിയിലേക്കു മാറ്റുന്നതിനുള്ള നടപടിയെടുക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വൈകുന്നേരം തന്നെ പെണ്‍കുട്ടിയെ ദല്‍ഹിയിലേക്ക് മാറ്റി.
അതിനിടെ, കേസിലെ മുഖ്യ പ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറിനെ സി.ബി.ഐ ദല്‍ഹിയിലെത്തിച്ചു. തീസ് ഹസാരിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തിഹാര്‍ ജയിലിലേക്കു മാറ്റി. കേസ്  പിന്നീട് പരിഗണിക്കും. കുല്‍ദീപ് സെന്‍ഗാറിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് സി.ബി.ഐ നീക്കം. പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചതുമായി ബന്ധപ്പെട്ട് കുല്‍ദീപ് സെന്‍ഗാറിന്റെ വീട്ടിലടക്കം വിവിധയിടങ്ങളില്‍ ഞായറാഴ്ച സിബിഐ റെയ്ഡ് നടത്തിയിരുന്നു.

 

 

Latest News