Sorry, you need to enable JavaScript to visit this website.

രാജാവിന്റെ അതിഥികളായ  911 ഹാജിമാർ മക്കയിലെത്തി

മക്ക- തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ആതിഥേയത്വം സ്വീകരിച്ച് 911 തീർഥാടകർ ഹജ് നിർവഹിക്കാൻ മക്കയിലെത്തി. രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് ചെയ്യാൻ അവസരം ലഭിച്ച 37 രാജ്യങ്ങളിലെ ഹാജിമാരാണ് ഇതുവരെ മക്കയിലെത്തിയത്. താമസ സ്ഥലത്തെത്തിയ ഹാജിമാരെ ഇസ്‌ലാമിക് മന്ത്രാലയത്തിലെ വിവിധ കമ്മിറ്റികളിലെ മേധാവികളും അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. പനനീർ പൂക്കളും സംസം വെള്ളവും മുന്തിയ ഇനം ഈത്തപ്പഴങ്ങളും ഖഹ്‌വയും നൽകിയുള്ള സ്വീകരണം ഏറെ ഹൃദ്യമായെന്ന് ഹാജിമാർ അഭിപ്രായപ്പെട്ടു. സ്വീകരണ ചടങ്ങിന് ശേഷം താമസിക്കുന്ന മുറികളുടെ താക്കോൽ ഹാജിമാർക്ക് കൈമാറി. ഇന്റർനെറ്റ്-- കോളിംഗ് സൗകര്യമുള്ള സിം കാർഡുകളുള്ള മൊബൈൽ ഫോണുകളും ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള സാധന സാമഗ്രികളും അടങ്ങുന്ന കിറ്റുകളും അതിഥികൾക്ക് സമ്മാനിച്ചു. തുടർന്ന് മുഴുവൻ ഹാജിമാരും ത്വവാഫ് നിർവഹിക്കാൻ ഹറമിലേക്ക് തിരിച്ചു. സുഗമമായി ഹജ് ചെയ്യാൻ അവസരം ലഭ്യമാക്കിയ സൗദി ഭരണാധികാരിക്ക് വേണ്ടി മനമുരുകി പ്രാർഥിച്ചതായി ഹാജിമാർ അറിയിച്ചു. 77 രാജ്യങ്ങളിൽനിന്ന് തെരഞ്ഞെടുത്ത 6000 പേർക്കാണ് ഈ വർഷം രാജകാരുണ്യത്തിൽ ഹജ് ചെയ്യാൻ അവസരം ഒരുക്കിയതെന്ന് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന ഇസ്‌ലാമിക്, കാൾ ആന്റ് ഗൈഡൻസ് മന്ത്രാലയം അറിയിച്ചു. 
ന്യൂസിലാൻഡിൽനിന്നുള്ള രണ്ടാമത്തെ സംഘവും ഇന്നലെ മക്കയിലെത്തിയിട്ടുണ്ട്. ക്രൈസ്റ്റ് ചർച്ചിലിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളായ 200 പേർക്കാണ് സൽമാൻ രാജാവ് ഹജിന് അവസരം നൽകിയത്. 


 

Latest News