Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എത്ര ഉന്നതനായാലും തെറ്റു ചെയ്താൽ നടപടി -മുഖ്യമന്ത്രി 

തൃശൂർ രാമവർമ്മപുരം കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ വനിതാ ബറ്റാലിയൻ രണ്ടാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ  മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിക്കുന്നു.

തൃശൂർ- നിയമത്തിനും നീതിക്കും മുന്നിൽ എല്ലാവരും സമന്മാരാണെന്നും എത്ര വലിയ ഉന്നതനായാലും തെറ്റു ചെയ്താൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 
ഉന്നതർക്ക് നിയമത്തിനു മുന്നിൽ പ്രത്യേക പരിഗണനയില്ലെന്നും സാമൂഹ്യ സ്ഥാനമോ പദവിയോ പോലീസിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂർ രാമവർമ്മപുരം കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ വനിതാ ബറ്റാലിയൻ രണ്ടാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
പോലീസ് സേനയിലെ ചിലരുടെ പ്രവർത്തനവും സമീപനവും സേനക്ക് അപമാനമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ലോക്കപ്പ് മർദനവും മൂന്നാം മുറയും പൂർണമായും അവസാനിപ്പിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. മൂന്നാംമുറ ഒരു കാരണവശാലും പൊറുപ്പിക്കില്ല. കുറ്റം തെളിയിക്കാനും വ്യക്തിവൈരാഗ്യം തീർക്കാനും മൂന്നാംമുറ സ്വീകരിക്കുന്നവർക്കു കേരള പോലീസിൽ സ്ഥാനമുണ്ടാകില്ല. അടുത്തിടെ നടന്ന ഇത്തരം സംഭവങ്ങളിൽ അന്വേഷണം നല്ല രീതിയിൽ നടന്നു വരികയാണ്. 
റിപ്പോർട്ടുകൾ പൂർത്തിയായാൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും. ലോക്കപ്പിൽ മനുഷ്യ വിരുദ്ധമായാതൊന്നും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലരുടെ പ്രവൃത്തികൾ മൂലം  പോലീസ് സേനയുടെ ആകെ നേട്ടങ്ങൾ കുറച്ചു കാണുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തുന്നവരോട് സഹാനുഭൂതിയോടെ പെരുമാറണം. പോലീസിന് മാനുഷിക മുഖം ഉണ്ടാകണം എന്ന താത്പര്യത്തോടെയാണ് പി.ആർ കൊണ്ടുവന്നത്. എന്നാൽ ചിലരുടെ സമീപനം പോലീസ് നേടിയ ആകെ നേട്ടങ്ങളെ കുറച്ച് കാണിക്കുന്നതിനാണ് ഇടയാക്കുന്നത്. വിമർശനങ്ങൾക്ക് സമൂഹത്തിൽ നല്ല പ്രചാരണം ലഭിക്കും. ഒരുപാട് നല്ല കാര്യങ്ങൾ പോലീസ് ചെയ്താലും ഇത്തരം സംഭവങ്ങൾ സേനക്ക് അപമാനമാകും. ലോക്കപ്പിലും മറ്റും മനുഷ്യത്വ രഹിതമായി ഇടപെടാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനം വനിതകൾക്ക് വലിയ തോതിലുള്ള ആദരവും അംഗീകാരവുമാണ് നൽകുന്നത്. വിവിധ മേഖലകളിൽ തുല്യത ഉറപ്പുവരുത്തുകയെന്നതാണ് സർക്കാർ നിലപാട്. സ്ത്രീകളുടെ സാമൂഹ്യ പദവി ഉയർത്തുന്നതിലൂടെ സ്ത്രീശാക്തീകരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരള പോലീസ് വനിതാ പ്രാതിനിധ്യം വർധിപ്പിക്കാൻ തീരുമാനിച്ചത് ഇതിന്റെ ഭാഗമായാണ്. ഈ നടപടികൾ തുടരും.
പരിശീലനത്തിനിടെ മികവു പുലർത്തിയവർക്കുള്ള സമ്മാനങ്ങളും  മുഖ്യമന്ത്രി വിതരണം ചെയ്തു. ഓൾ  റൗണ്ടർ കെ. നിത്യ, ഔട്ട്‌ഡോർ വി. കൃഷ്ണപ്രിയ, ഇൻഡോർ എൻ.എസ്. നജില, ആത്മസമർപ്പണം എം. നിവ്യ, ഷൂട്ടർ ആശ ടി. സെബാസ്റ്റ്യൻ എന്നിവർ ട്രോഫികളും മെഡലുകളും ഏറ്റുവാങ്ങി. പോലീസ് ദേശീയ മീറ്റിൽ സമ്മാനം നേടിയവരെയും ആദരിച്ചു. 
സ്വർണ മെഡൽ നേടിയ കാസർകോട് ഡോഗ് സ്‌ക്വാഡിലെ നായ ബഡ്ഡി, ഹാൻഡ്‌ലർ കെ. അജീഷ്, അസി. ഹാൻഡ്‌ലർ മനു സി. ചെറിയാൻ, സ്വർണ മെഡൽ ജേതാവ് രതീഷ് കെ.ആർ, വെള്ളിമെഡൽ നേടിയ ടി.ആർ ശരത് കുമാർ, കംപ്യൂട്ടർ പ്രോഗ്രാമിൽ മെഡൽ ജേതാക്കളായ ജെ. ജോൺസ് രാജ്, ജിതിൻ ജോർജ്, പി.ജെ സിൽജോ, കെ.ആർ ഫെബിൻ എന്നിവർക്കും മുഖ്യമന്ത്രി പിണറായി വിജയൻ  സമ്മാനങ്ങൾ നൽകി. 
സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പി ആംഡ് പോലീസ് ബറ്റാലിയൻ ടോമിൻ ജെ. തച്ചങ്കരി, ഡി.ഐ.ജി ട്രെയിനിങ് അനൂപ് കുരുവിള ജോൺ തുടങ്ങിയവർ സംബന്ധിച്ചു. പോലീസ് സൂപ്രണ്ട് റെജി ജേക്കബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പരിശീലനം പൂർത്തിയാക്കിയ 146 വനിതകളിൽ 29  ബിരുദാനന്തര ബിരുദധാരികളും അഞ്ച് ബിടെക് ബിരുദധാരികളും മൂന്ന് കംപ്യൂട്ടർ ബിരുദാനന്തര ബിരുദധാരികളുമുണ്ട്. 25 പേർ ബി.എഡ് ബിരുദമുള്ളവരും മൂന്ന് എം.ബി.എ ക്കാരും 55 ബിരുദധാരികളും നാല് ഡിപ്ലോമക്കാരും രണ്ട്  ടി.ടി.സിക്കാരുമുണ്ട്.
അടിസ്ഥാന പരിശീലനത്തിനു പുറമെ കമാൻഡോ പരിശീലനം, കളരി, കരാട്ടെ, യോഗ, നീന്തൽ , ഡ്രൈവിംഗ്, കംപ്യൂട്ടർ തുടങ്ങിയവയിലും പരിശീലനം നൽകി. 16 പേർ കമാൻഡോ പരിശീലനവും പൂർത്തിയാക്കി.

 

Latest News