റിയാദ്- ബത്ഹ ശാറാറെയിലിലെ റെസ്‌റ്റോറന്റിൽ ജോലി ചെയ്യുന്ന മലയാളിയെ ആഫ്രിക്കൻ പൗരൻമാർ ആക്രമിച്ച് പണം കവർന്നു. അൽഖുദ്‌സ് റെസ്റ്റോറന്റിൽ ജോലി ചെയ്യുന്ന കാസർകോട് സ്വദേശി അബ്ദുൽ ഹമീദിനെയാണ് കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി പണം കവർന്നത്.
ഇന്ന് കാലത്ത് ആറു മണിക്ക് റൂമിൽ നിന്ന് ഡ്യുട്ടിക്കായി വരുമ്പോഴായിരുന്നു സംഭവം. സൺസിറ്റി സൂപ്പർമാർക്കറ്റിന് പിൻവശത്ത ഇടവഴിയിൽ രണ്ടു ആഫ്രിക്കൻ വംശജർ ഇദ്ദേഹത്തെ തടഞ്ഞുനിർത്തി കഴുത്തിൽ വലിയ കത്തി വെച്ച് പണം ആവശ്യപ്പെടുകയായിരുന്നു. പോക്കറ്റിലുണ്ടായിരുന്ന പണം എടുത്ത് കൊടുത്തിട്ടും അക്രമികൾ പിൻമാറിയില്ല. ഒരാൾ കഴുത്തിൽ കത്തിവെച്ചിരിക്കുകയും മറ്റെയാൾ പോക്കറ്റുകൾ പരിശോധിക്കുകയുമായിരുന്നു. ബഹളം വെച്ചെങ്കിലും രക്ഷയുണ്ടായില്ല. പ്രതിരോധത്തിനിടെ അക്രമികളുടെ പിടിവിട്ടപ്പോൾ ഓടി രക്ഷപ്പെടുന്നതിനിടെ വഴിയിൽ വീണ് കൈകാലുകൾക്ക് പരിക്കേൽക്കുയും ചെയ്തു. ആളുകൾ കൂടുന്നത് കണ്ട അക്രമികൾ പിന്തിരിയുകയായിരുന്നു.
രണ്ട് ആഫ്രിക്കൻ വംശജരാണ് ഈ ഭാഗങ്ങളിൽ സ്ഥിരമായി ആളുകളെ കൊള്ളയടിക്കുന്നതെന്ന് സാമൂഹിക പ്രവർത്തകനും ഇസ്‌ലാമിക് സെന്റർ പ്രവർത്തകനുമായ ബാലയിൽ ശിഹാബ് വേങ്ങൂർ പറഞ്ഞു. ഇദ്ദേഹത്തെയും നേരത്തെ ഇതേ അക്രമികൾ ആക്രമിച്ചിരുന്നു. ആയുധങ്ങളുമായി വിലസുന്ന ഈ രണ്ടംഗ സംഘം ശാറാ റെയിലിൽ നിരവധി പേരെ ആക്രമിച്ച് പണം തട്ടിയിട്ടുണ്ട്. സംഘത്തിലെ ഒരാൾ നീളം കൂടിയവനും മറ്റെയാൾ നീളം കുറഞ്ഞവനുമാണ്.