റിയാദ്- സ്വകാര്യ സ്ഥാപനങ്ങളിൽ പാർട് ടൈം അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സൗദികളെ അര സൗദി ജീവനക്കാർക്ക് തുല്യമായി നിതാഖാത്തിൽ കണക്കാക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതിന് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ മിനിമം രണ്ടായിരം റിയാൽ വേതനം രജിസ്റ്റർ ചെയ്ത് അതിനനുസരിച്ച വരിസംഖ്യ അടയ്ക്കണമെന്ന് വ്യവസ്ഥയുണ്ട്. പാർട്ട് ടൈം അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സൗദികളെ രണ്ടിൽ കൂടുതൽ സ്ഥാപനങ്ങളിലെ ജീവനക്കാരായി നിതാഖാത്തിൽ കണക്കാക്കില്ല.
സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സൗദി വിദ്യാർഥികളെയും അര സ്വദേശി തൊഴിലാളികൾക്ക് തുല്യമായി നിതാഖാത്തിൽ കണക്കാക്കും. ഇതിന് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ മിനിമം രണ്ടായിരം റിയാൽ വേതനത്തിൽ വിദ്യാർഥികളെ രജിസ്റ്റർ ചെയ്ത് അതിനനുസരിച്ച വരിസംഖ്യ അടയ്ക്കണമെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ വിദ്യാർഥികൾ മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാർ എന്ന നിലയിൽ നിതാഖാത്തിൽ ഉൾപ്പെടുത്തിയവരാകാൻ പാടില്ല എന്നും വ്യവസ്ഥയുണ്ട്. വിദ്യാർഥികൾ സ്ഥാപനത്തിലെ ആകെ സൗദി ജീവനക്കാരുടെ പത്തു ശതമാനത്തിൽ കവിയാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. റെസ്റ്റോറന്റുകളിൽ ഇത് നാൽപതു ശതമാനമാണ്. ഇതുപ്രകാരം റെസ്റ്റോറന്റുകളിലെ ആകെ സൗദി ജീവനക്കാരുടെ നാൽപതു ശതമാനം വരെ വിദ്യാർഥികളെ നിയമിക്കാവുന്നതാണ്.
വികലാംഗരിൽ ഒരാളെ സ്വകാര്യ സ്ഥാപനത്തിലെ നാലു സൗദി ജീവനക്കാർക്ക് തുല്യമായി നിതാഖാത്തിൽ കണക്കാക്കും. ഇതിന് വികലാംഗരുടെ മിനിമം വേതനം നാലായിരം റിയാലിൽ കുറവാകാനും മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാരായി രജിസ്റ്റർ ചെയ്തവരാകാനും പാടില്ലെന്ന് വ്യവസ്ഥയുണ്ട്. വികലാംഗർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആകെ സൗദി ജീവനക്കാരുടെ പത്തു ശതമാനത്തിൽ കൂടുതലാകാനും പാടില്ല. പത്തു ശതമാനത്തിൽ കൂടുതലുള്ള വികലാംഗരിൽ ഓരോരുത്തരെയും ഒരു സ്വദേശി ജീവനക്കാരന് തുല്യമായി മാത്രമേ നിതാഖാത്തിൽ കണക്കാക്കുകയുള്ളൂ.
ജയിൽ മോചിതരായ സൗദികളെ നിതാഖാത്തിൽ രണ്ടു സൗദി ജീവനക്കാർക്ക് തുല്യമായി കണക്കാക്കും. ഇതിന് ഇവരുടെ മിനിമം വേതനം നാലായിരം റിയാലിൽ കുറയാൻ പാടില്ല. ജയിൽ മോചിതരായ സൗദികൾക്ക് നിതാഖാത്ത് പ്രകാരമുള്ള അധിക വെയ്‌റ്റേജ് രണ്ടു വർഷമാണ് ലഭിക്കുക. ജയിൽ മോചിതരായ ജീവനക്കാർ സ്ഥാപനങ്ങളിലെ ആകെ സൗദി ജീവനക്കാരുടെ പത്തു ശതമാനത്തിൽ കവിയാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. പത്തു ശതമാനത്തിൽ കൂടുതലുള്ള ജയിൽ മോചിതർക്ക് നിതാഖാത്തിൽ അധിക വെയ്‌റ്റേജ് ലഭിക്കില്ല. വികലാംഗർ, വിദ്യാർഥികൾ, ജയിൽ മോചിതർ എന്നീ വിഭാഗങ്ങളിൽപെട്ട ആകെ ജീവനക്കാർ സ്ഥാപനങ്ങളിലെ മൊത്തം സ്വദേശി ജീവനക്കാരുടെ പതിനഞ്ചു ശതമാനത്തിൽ കവിയാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. റെസ്റ്റോറന്റുകളിൽ ഇത് നാൽപതു ശതമാനമാണ്.