Sorry, you need to enable JavaScript to visit this website.

അവിശ്വസനീയ മാറ്റങ്ങള്‍; സ്വാഗതം ചെയ്ത് സൗദി ജനത

റിയാദ് - പുതിയ പരിഷ്‌കാരങ്ങളെ പ്രശംസിച്ചും സ്വാഗതം ചെയ്തും സൗദി ജനത. സ്ത്രീകളും പുരുഷന്മാരും അടക്കം ലക്ഷക്കണക്കിന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ പരിഷ്‌കാരങ്ങളെ പിന്തുണച്ചും ആഹ്ലാദം പ്രകടിപ്പിച്ചും രംഗത്തെത്തി.
പുതിയ പരിഷ്‌കരണങ്ങള്‍ക്ക് പിന്നില്‍ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു.
കിരീടാവകാശി വിഷന്‍ 2030 പദ്ധതി പ്രഖ്യാപിച്ച ശേഷം നിരവധി പരിഷ്‌കാരങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. സൗദി ജനതയില്‍ പകുതിയിലേറെ വനിതകളാണ്. അതുകൊണ്ടു തന്നെ വനിതകളെയും താന്‍ പിന്തുണക്കുന്നതായി നേരത്തെ നല്‍കിയ അഭിമുഖത്തില്‍ കിരീടാവകാശി വ്യക്തമാക്കിയിരുന്നു.

https://www.malayalamnewsdaily.com/sites/default/files/2019/08/02/p2reemabintbandar.jpg

റീമ ബിന്‍ത് ബന്ദര്‍


സമൂഹത്തില്‍ വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് പുതിയ ഭേദഗതികള്‍ നടപ്പാക്കിയിരിക്കുന്നതെന്ന് അമേരിക്കയിലെ സൗദി അംബാസഡര്‍ റീമ ബിന്‍ത് ബന്ദര്‍ രാജകുമാരി പറഞ്ഞു. ദീര്‍ഘകാലമായി നടപ്പാക്കിവരുന്ന പരിഷ്‌കരണങ്ങളുടെ തുടര്‍ച്ചയാണ് പുതിയ നിയമ ഭേദഗതികള്‍. ശൂറാ കൗണ്‍സിലില്‍ വനിതകളെ ഉള്‍പ്പെടുത്തല്‍, വനിതകള്‍ക്കുള്ള ഡ്രൈവിംഗ് അനുമതി എന്നിവ അടക്കമുള്ള പരിഷ്‌കരണങ്ങളിലൂടെ ലിംഗസമത്വം നടപ്പാക്കുന്നതിനുള്ള  പ്രതിബദ്ധത ഭരണകൂടം തെളിയിച്ചു. പുതിയ നിയമ ഭേദഗതികള്‍ ചരിത്രമാണ്. സമൂഹത്തില്‍ സ്ത്രീപുരുഷന്മാര്‍ സമത്വത്തോടെ വ്യാപൃതമാകുന്നതിന് ഭേദഗതികള്‍ ആവശ്യപ്പെടുന്നു.
ലിംഗസമത്വത്തോടുള്ള സമഗ്രമായ സമീപനമാണിത്. സൗദി വനിതകളുടെ ജീവിത സാഹചര്യങ്ങളില്‍ ഇത് യഥാര്‍ഥ മാറ്റമുണ്ടാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. രാജ്യത്തിന്റെ വികസനത്തില്‍ വനിതകള്‍ എക്കാലത്തും സമഗ്ര പങ്ക് വഹിച്ചിട്ടുണ്ട്. പുരുഷന്മാര്‍ക്കൊപ്പം സഞ്ചരിച്ച് രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പങ്ക് വഹിക്കുന്നത് വനിതകള്‍ തുടരുമെന്നും റീമ രാജകുമാരി പറഞ്ഞു.
വനിതകള്‍ക്കുള്ള യാത്രാ നിയന്ത്രണം എടുത്തുകളയുന്നതിനെയും ലിംഗസമത്വം നടപ്പാക്കുന്നതിനെയും കുറിച്ച് നേരത്തെ ശൂറാ കൗണ്‍സിലില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. സൗദി വനതികളുടെ വിദേശ യാത്രക്ക് പുരുഷ രക്ഷകര്‍ത്താവിന്റെ അനുമതി വേണമെന്ന വ്യവസ്ഥ റദ്ദാക്കേണ്ടത് അനിവാര്യമാണെന്ന് ശൂറാ കൗണ്‍സില്‍ അംഗം ഡോ. ഇഖ്ബാല്‍ ദരന്ദരി പറഞ്ഞു. ശരിയായ ദിശയിലുള്ള ചുവടുവെപ്പാണിത്. വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി നല്‍കിയ തീരുമാനവുമായി പുതിയ തീരുമാനത്തിന് അഭേദ്യ ബന്ധമുണ്ട്. രണ്ടു തീരുമാനങ്ങളും പരസ്പം ബന്ധപ്പെട്ടു കിടക്കുന്നു. ഞാന്‍ നീതിക്കു വേണ്ടിയാണ് വാദിക്കുന്നത്. തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന പാരമ്പര്യങ്ങളും ആചാരങ്ങളും പരിമിതമായ മതവീക്ഷണഗതിയും കാരണമായി ചില വനിതകള്‍ നിരവധി അനീതികള്‍ക്ക് വിധേയരാകുന്നുണ്ടെന്നും ഡോ. ഇഖ്ബാല്‍ ദരന്ദരി പറഞ്ഞു.

 

Latest News