തിരുവനന്തപുരം - സ്‌കൂൾ വിദ്യാർഥികൾക്കായുള്ള രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഫുട്‌ബോൾ ടൂർണമെന്റായ സുബ്രതോ കപ്പ് മത്സരത്തിലെ ഉപജില്ലാ ജില്ലാ മത്സരങ്ങൾ വെട്ടിക്കുറച്ചു നേരിട്ട് സംസ്ഥാന തല മത്സരം മാത്രം സംഘടിപ്പിച്ച സർക്കാരിന്റെയും കായിക വകുപ്പിന്റെയും വിവേകരഹിതമായ നടപടിക്കെതിരെ സെക്രട്ടറിയേറ്റിനുമുമ്പിൽ ഫുട്‌ബോൾ കളിച്ചു എം.എസ്.എഫ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചു.
സെക്രട്ടറിയേറ്റിലേക്ക് എം.എസ്.എഫ് സംഘടിപ്പിച്ച ഫുട്‌ബോൾ മാർച്ചിൽ കായിക താരങ്ങൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ഫുട്ബാൾ കളിയുടെ അകമ്പടിയോടു കൂടെ നടന്ന മാർച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധ ഫുട്ബാൾ കളിയോടെ സമാപിച്ചു.
മുൻ എയർ ഫോഴ്‌സ് മാർഷൽ സുബ്രതോ മുഖർജിയുടെ നാമത്തിൽ 1960 മുതൽ ആരംഭിച്ച ടൂർണമെന്റ് 1998 മുതൽ അണ്ടർ 17, 14 കാറ്റഗറിയിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഓൾ ഇന്ത്യ ഫുട്‌ബോൾ അസോസിയേഷന്റെ നിയമാവലിക്കനുസൃതമായി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ ഉപജില്ലാ, ജില്ലാ തലങ്ങളിൽ മത്സരങ്ങൾക്ക് ശേഷമാണ് സംസ്ഥാന തല മത്സരം സംഘടിപ്പിക്കേണ്ടതെന്ന് കൃത്യമായി നിർദേശിക്കുന്നുണ്ട്.
ഈ മാസം 20 മുതൽ ദൽഹിയിൽ ദേശീയ തല മത്സരം ആരംഭിക്കാനിരിക്കെയാണ് കഴിഞ്ഞ ദിവസങ്ങളിൽ തൃശൂരിൽ തട്ടിക്കൂട്ട് രീതിയിൽ സംസ്ഥാന തല മത്സരം സംഘടിപ്പിച്ചത്. ആയിരകണക്കിന് സ്‌കൂളുകൾ ഭാഗമാകേണ്ട ടൂർണമെന്റിൽ കേവലം 85 സ്‌കൂളുകളാണ് ഈ വർഷം മാറ്റുരച്ചത്. തൃശൂരിലെ സംസ്ഥാന മത്സരം നടന്ന കേന്ദത്തിലേക്കും എം.എസ്.എഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.
നിരവധി പ്രതിഭകളെ രാജ്യത്തിന് സമ്മാനിച്ച സുബ്രതോ ടൂർണമെന്റിനോട് സംസ്ഥാന സർക്കാർ സ്വീകരിച്ച നിഷേധാത്മക നിലപാട് കാരണം നിരവധി പ്രതിഭകൾക്കാണ് അവസരമില്ലാതായത്.
ഫുട്‌ബോൾ മാർച്ചിനെ തുടർന്ന് നടന്ന പ്രതിഷേധ സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി എം.പി.നവാസ്, ലീഗ് ജില്ലാ പ്രസിഡന്റ് തോന്നയ്ക്കൽ ജമാൽ, എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളായ ശരീഫ് വടക്കയിൽ, ഷബീർ ഷാജഹാൻ, ഹാഷിം ബംബ്രാണി, കെ.കെ.എ.അസീസ്, റഷീദ് മേലാറ്റൂർ, ഷഫീക് വഴിമുക്ക്, അഫ്‌നാസ് ചോറോട്, ബാദുഷ എറണാകുളം, റെസിൻ തൃശൂർ, ബിലാൽ റഷീദ്, അംജദ് കൊല്ലം, നൗഫൽ കുളപ്പട, ഇജാസ് കായംകുളം, അസ്ലം.കെ.എച്ച്, അബ്ദുല്ല കരുവള്ളി, ഹനീഫ പത്തനംതിട്ട തുടങ്ങിയവർ പങ്കെടുത്തു.