അത് വ്യാജവാര്‍ത്ത; സുനിത വില്യംസ് ഇസ്ലാം സ്വീകരിച്ചിട്ടില്ല

ന്യൂദല്‍ഹി-  അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയിലെ ബഹിരാകാശ യാത്രികയും ഇന്ത്യന്‍ വംശജയുമായ സുനിതാ വില്യംസ് ഇസ്‌ലാം സ്വീകരിച്ചുവെന്ന വ്യാജ വാര്‍ത്ത വീണ്ടും. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വിഡിയോക്ക് അടിസ്ഥാനമില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം വെളിപ്പെടുത്തി. മക്ക മദീന എന്ന ഫേസ് ബുക്ക് പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.
ബംഗാളി ഭാഷയിലുള്ള വിശദീകരണത്തോടെയുള്ള വിഡിയോയില്‍ ബഹിരാകാശത്ത് വെച്ച് മക്കയില്‍നിന്നും മദീനയില്‍നിന്നും നക്ഷത്രം പോലുള്ള പ്രകാശം കണ്ടുവെന്നും ഇതിനാലാണ് അവര്‍  ഇസ്‌ലാം മതം സ്വീകരിച്ചതെന്നുമാണ് പറയുന്നത്. കഴിഞ്ഞയാഴ്ച പോസ്റ്റ് ചെയ്ത വിഡിയോ ആയിരങ്ങളാണ് കണ്ടതും ഷെയര്‍ ചെയ്തതും.   
ഇതേ വിഡിയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രചരിച്ചിരുന്നുവെന്നും സുനിതയുടെ മാതപിതാക്കള്‍ ഹിന്ദുക്കളാണെന്ന് പറയുന്നത് ശരിയല്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. അച്ഛന്‍ ക്രിസത്യാനിയും അമ്മ ഹിന്ദുവുമാണെന്ന് സുനിത വില്യംസ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയ കാര്യം റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നു.
2010 ഒക്ടോബര്‍ 27ന് സിഎന്‍ട്രാവലര്‍ മാഗസിന്  നല്‍കിയ അഭിമുഖത്തില്‍ ഇസ്ലാം സ്വീകരിച്ചുവെന്ന അഭ്യൂഹം സുനിത നിഷേധിക്കുന്നുണ്ട്. താന്‍ ദൈവ വിശ്വാസിയാണെന്നു മാത്രമാണ് സുനിത വില്യംസ് ഈ അഭിമുഖത്തില്‍ പറയുന്നത്.

DOWNLOAD MALAYALAM NEWS APP

 

Latest News