Sorry, you need to enable JavaScript to visit this website.

യമനിൽ ഇരട്ട സ്‌ഫോടനം; 30 സൈനികർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

സൻഅ- യമനിലുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ മുപ്പത് സൈനികർ കൊല്ലപ്പെട്ടു. ഏദൻ നഗരത്തിനു സമീപമുള്ള സൈനിക ക്യാമ്പിന് സമീപം നടന്ന സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌.  ഇറാൻ അനുകൂല ഹൂതി മലീഷികളാണ് ആദ്യ സ്‌ഫോടനത്തിൽ പിന്നിൽ. സൈനിക കമാണ്ടറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുമെന്ന് സൈനിക വൃത്തങ്ങൾ  അറിയിച്ചു. ഏദനിലെ ബുറൈഖയിലെ അൽ ജലാഅ സൈനിക ക്യാമ്പിൽ നടന്ന പരേഡിനിടെ പിറകിൽ നിന്നാണ് സ്ഫോടനം നടന്നതെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി. സംഭവത്തിന്റെ ഉത്തരവാദിത്വം ഹൂതികൾ ഏറ്റെടുത്തിട്ടുണ്ട്. സൈനിക പരേഡിലേക്ക് മധ്യ ദൂര മിസൈലും ആയുധമുൾപ്പെടുന്ന ഡ്രോണും അയച്ചതായി ഹൂതി നേതൃത്വത്തെ ഉദ്ധരിച്ച് ഇവരുടെ തന്നെ നിയന്ത്രണത്തിലുള്ള അൽ മസീറ ചാനൽ റിപ്പോർട്ട് ചെയ്‌തു. ഹൂതികളുടെ  കൈവശമുള്ള പ്രവിശ്യകൾക്കെതിരായ സൈനിക നീക്കത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു സൈനികരെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. 
         ഏദനിൽ തന്നെ നടന്ന രണ്ടാമത്തെ സ്‌ഫോടനത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. പോലീസ് സ്‌റ്റേഷനിലെത്തിയ കാർ പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാൽ, രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. നേരത്തെ യമനിൽ നടന്ന കാർ സ്‌ഫോടനങ്ങൾ മുഴുവൻ അൽഖാഇദ തീവ്രവാദികളായിരുന്നു നടത്തിയിരുന്നത്. 

Latest News