ന്യൂദൽഹി- സഭയിലെത്താൻ വൈകിയതിനെ തുടർന്ന് മുത്തലാഖ് ചർച്ചയിൽ മുസ്്‌ലിം ലീഗ് നേതാവ് പി.വി അബ്ദുൽ വഹാബ് എം.പിക്ക് പാർലമെന്റിൽ പ്രസംഗിക്കാനായില്ല. പ്രസംഗിക്കാനായി പേര് വിളിച്ച സമയത്ത് അദ്ദേഹം സഭയിൽ ഉണ്ടായിരുന്നില്ല. സഭയിലില്ലാത്തതിനെത്തുടർന്ന് അവസരം നഷ്ടപ്പെട്ടതിനെത്തുടർന്ന് വീണ്ടും അവസരത്തിന് ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. ചർച്ച അവസാനിപ്പിച്ച് നിയമമന്ത്രി മറുപടി പറയുന്ന സമയത്താണ് വഹാബ് എത്തിയത്.
ഉച്ചയ്ക്ക് 12 മണി മുതൽ നാല് മണിക്കൂർ നേരമാണ് ചർച്ചയ്ക്കായി അനുവദിച്ചിരുന്നത്. എന്നാൽ വൈകുന്നേരം അഞ്ച് മണി കഴിഞ്ഞും ചർച്ച തുടർന്നെങ്കിലും വഹാബ് എത്തിയില്ല.
ബില്ലിനെതിരായി വോട്ട് ചെയ്‌തെങ്കിലും നിയമനിർമാണത്തെ എതിർക്കുന്ന കക്ഷിയെന്ന നിലയ്ക്ക് ലീഗിന്റെ നിലപാട് അവതരിപ്പിക്കാൻ വഹാബിന് കഴിഞ്ഞില്ല. പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പുകൾക്കിടയിൽ 84 നെതിരെ 99 വോട്ടുകൾക്കാണ് മുത്തലാഖ് നിരോധന ബിൽ രാജ്യസഭ പാസ്സാക്കിയത്. എൻ.ഡി.എ ഘടകകക്ഷികളായ ജെ.ഡി.യു, എ.ഐ.എ.ഡി.എം.കെ കക്ഷികളും ടി.ആർ.എസ്, ടി.ഡി.പി കക്ഷികളും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. നേരത്തെ 78നെതിരെ 302വോട്ടുകൾക്ക് ലോക്‌സഭയിൽ ബിൽ പാസായിരുന്നു.