തിരുവനന്തപുരം- അമ്പൂരി രാഖി കൊലക്കേസിലെ രണ്ടാം പ്രതി രാഹുലിനെ ഓഗസ്റ്റ് ഒൻപത് വരെ റിമാന്റ് ചെയ്തു. നെയ്യാറ്റിൻകര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിനെ റിമാന്റ് ചെയ്തത്. രാഖിയുടെ കഴുത്തിൽ കയർ കൊണ്ട് മുറുക്കിയത് അഖിലും രാഹുലും ചേർന്നാണെന്ന് പോലീസ് കോടതിയിൽ അറിയിച്ചു. മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചത് അഖിൽ വാട്‌സ്ആപ്പിലൂടെ രാഖിയെ അറിയിച്ചു. ആ വിവാഹം നടന്നാൽ സോഷ്യൽ മീഡിയ വഴി അഖിലിനെതിരെ പ്രചാരണം നടത്തുമെന്ന് രാഖി ഭീഷണിപ്പെടുത്തി. ഇതേത്തുടർന്നാണ് മൂന്നു പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തി കൊലപാതകം ആസൂത്രണം ചെയ്തതെന്ന് റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. കേസിലെ ഒന്നാം പ്രതിയും രാഖിയുടെ കാമുകനുമായ അഖിൽ കുറ്റം സമ്മതിച്ചു. ഒപ്പം ജീവിക്കണമെന്ന് രാഖി നിർബന്ധിച്ചിതായും ആത്മഹത്യാ ഭീഷണി മുഴക്കിയതായും അഖിൽ പറഞ്ഞു. പ്രണയത്തിൽനിന്ന് പിന്മാറാത്തതിനാൽ കാറിൽ വച്ച് കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നുവെന്നും അഖിൽ മൊഴി നൽകി.
രാഖിയെ പ്രതികളുടെ വീട് കാണാൻ ക്ഷണിച്ചാണ് കാറിൽ കയറ്റിയത്. കാറിന്റെ പിൻ സീറ്റിലിരുന്ന രാഹുലാണ് ആദ്യം കഴുത്ത് ഞെരിച്ചത്. തുടർന്ന് അവശയായ രാഖിയെ ഡ്രൈവിംഗ് സീറ്റിലിരുന്ന അഖിൽ പിൻ സീറ്റിലേക്ക് മാറി പ്ലാസ്റ്റിക് കയർ കൊണ്ട് കഴുത്ത് വരിഞ്ഞു മുറുക്കി. രാഖി കൊല്ലപ്പെട്ടതോടെ നേരത്തെ തയാറാക്കിവച്ച കുഴിയിൽ മൃതദേഹം മറവു ചെയ്തുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
മൃതദേഹം മറവു ചെയ്യാൻ കുഴിയെടുത്തത് അച്ഛന്റെ സഹായത്തോടെയാണെന്നും അഖിൽ മൊഴി നൽകി. എന്നാൽ അച്ഛന് കൊലപാതകത്തിൽ പങ്കില്ലെന്നും കുഴി മുൻകൂട്ടി തയ്യാറാക്കുകയായിരുന്നുവെന്നും അഖിൽ പറഞ്ഞു. കൃത്യം നടത്തിയ ശേഷം കാശ്മീരിലേക്കാണ് താൻ പോയതെന്നും രാഖിയുടെ വസ്ത്രങ്ങളും ഫോണും ഉപേക്ഷിച്ചത് സഹോദരൻ രാഹുലാണെന്നും അഖിൽ മൊഴി നൽകി. അഖിൽ പോലീസ് കസ്റ്റഡിയിലാണ്. തിങ്കളാഴ്ച രാവിലെ പ്രതികളെ കൊല നടന്ന അംബൂരിയിൽ എത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തും. ഇതിന് ശേഷമായിരിക്കും അഖിലിനെ കോടതിയിൽ ഹാജരാക്കുക.