തിരുവനന്തപുരം- അമ്പൂരിയില്‍ യുവതിയെ കഴുത്തുഞെരിച്ച് കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതിയായ സൈനികൻ അഖിലിനെ പൊലിസ് പിടികൂടി. രാത്രിയോടെ ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ ഇയാളെ വിമാനത്താവളത്തിനകത്തും പുറത്തുമായി കാത്തുനിന്ന ഷാഡോ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്യുന്നതിനായി ഡിവൈ.എസ്.പി ഓഫിസിലേക്ക് കൊണ്ടുപോയി. കീഴടങ്ങാൻ എത്തുന്നതായി അഖിലിന്റെ പിതാവ് തന്നെയാണ് പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് വിമാനത്താവളത്തിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൂവാര്‍ സ്വദേശിനി രാഖിയെയാണ് അഖിലും സഹോദരനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്. അഖിലിന്റെ സഹോദരന്‍ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. രാഹുൽ ശനിയാഴ്ച കുറ്റം സമ്മതിച്ചു. രാഖിയെ കൊല്ലുന്നതിനു മുൻകൂട്ടി തീരുമാനിച്ചിരുന്നെന്നാണു രാഹുൽ പൊലീസിനോടു പറഞ്ഞത്. ഇതിനു പിന്നാലെയാണ് കേസിലെ മുഖ്യപ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മലയിന്‍കീഴിലെ ഒളിയിടത്തില്‍നിന്നാണു രാഹുലിനെ പിടികൂടിയത്. കൊലയ്ക്ക് ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തി. പിടിയിലായ രാഹുലുമായി പൊലീസ് സംഘം കാർ കണ്ടെത്തിയ തൃപ്പരപ്പിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
ഒരുമാസമായി യുവതിയെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലിസ് അന്വേഷണം നടത്തുന്നതിനിടെ അഖിലിന്റെ പുതുതായി നിര്‍മിക്കുന്ന വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. എറണാകുളത്ത് കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന രാഖി കഴിഞ്ഞമാസം 21ന് വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു. കഴിഞ്ഞ ഒരുമാസമായി പൊലിസ് മൃതുദേഹത്തിനായി പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു.