കൊൽക്കത്ത- ബംഗാളിൽ ഒന്നിച്ചുപ്രവർത്തിക്കാൻ സി.പി.എം-കോൺഗ്രസ് തീരുമാനം. സഖ്യത്തിന്റെ തുടക്കമെന്നോണം ഭട്പരയിൽ ഇരുപാർട്ടികളും സമാധാന റാലി നടത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സോമെൻ മിത്ര, ഫോർവേഡ് ബ്ലോക്ക് സെക്രട്ടറി നരെൻ ചാറ്റർജി എന്നിവർ റാലിയിൽ പങ്കെടുത്തു. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലുകൾക്കെതിരെയാണ് സമാധാന റാലി നടത്തിയത്.
മതേതര കക്ഷികളായ കോൺഗ്രസിനും സി.പി.ഐ.എമ്മിനും മാത്രമേ സമാധാനം തിരികെ കൊണ്ട് വരാൻ സാധിക്കൂവെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ സൊമെൻ മിത്ര പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 42 സീറ്റുകളിൽ ഒരു സീറ്റ് പോലും നേടാൻ സി.പി.എമ്മിന് സാധിച്ചിരുന്നില്ല. ഏഴ് ശതമാനത്തിലേക്ക് വോട്ടും കുറഞ്ഞിരുന്നു. കോൺഗ്രസിന് രണ്ട് സീറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.