ട്രിപ്പോളി- ലിബിയന്‍ തീരത്ത് അഭയാര്‍ഥി ബോട്ടുകൾ മുങ്ങി 150 പേർ മരിച്ചു.
ട്രിപ്പോളിയില്‍ നിന്ന് 75 മൈല്‍ (120 കിലോമീറ്റർ) കിഴക്ക് മധ്യധരണ്യാഴിയില്‍
അഭയാർത്ഥികൾ സഞ്ചരിച്ച രണ്ടു ബോട്ടുകളാണ് മുങ്ങിയത്. ഒരിടവേളക്കു ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും വലിയ അഭയാര്‍ഥി ദുരന്തമാണിത്. യൂറോപ്പ് ലക്ഷ്യംവച്ച് പുറപ്പെട്ട രണ്ട് ബോട്ടുകളിലുമായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 300 അഭയാര്‍ഥികളുണ്ടായിരുന്നതായി യു.എന്‍ അഭയാര്‍ഥികാര്യ ഏജന്‍സി പറയുന്നു. ഇതില്‍ 134 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. എന്നാൽ, 145 പേരെ രക്ഷപ്പെടുത്തി ലിബിയയിലേക്ക് മടക്കിയെന്ന് ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐ.ഒ.എം) ട്വീറ്ററിൽ അറിയിച്ചു.
പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും പട്ടിണിയും ആഭ്യന്തര കലഹവും മൂലം അതിജീവനത്തിനു വേണ്ടി ബോട്ടുകളില്‍ മധ്യധരണ്യാഴി താണ്ടി യൂറോപ്പിലെത്താന്‍ ശ്രമിക്കുന്നവരുടെ എണ്ണം ഓരോവര്‍ഷവും കൂടിവരികയാണ്. അതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ലിബിയയില്‍ നിന്നുള്ളവരാണ്. പഴയ ബോട്ടുകളിലും മറ്റും മറുകര തേടിപ്പോകുന്നതിനിടെ സുരക്ഷിതമല്ലാത്ത യാത്രകളാണ് അഭയാർത്ഥികൾ തിരഞ്ഞെടുക്കുന്നത്. ഇതാണ് പലപ്പോഴും ദുരന്തം വിളിച്ചു വരുത്തുന്നത്.