ന്യൂയോർക്ക്- സ്മാർട്ട് ഫോൺ മേഖലയിലെ ചിപ്പ് നിർമ്മാതാക്കളിലെ അതികായരായ ഇന്റൽ കമ്പനിയുടെ സ്മാർട്ട് ഫോൺ മോഡം ഡിവിഷനുമായി ആപ്പിൾ കരാർ ഒപ്പു വെച്ചു. ഒരു ബില്യൺ ഡോളർ അഥവാ 7,000 കോടി രൂപ വരുന്ന ഇടപാടിൽ ഇന്റൽ അഞ്ചാം തലമുറ വയർലെസ്സ് ടെക്‌നോളജജി കൈമാറ്റത്തിനാണ് പുതിയ കരാർ. ഇന്റലിന്റെ മുഖ്യ എതിരാളിയായ ക്വൽകോം ചിപ്പ് നിർമ്മാണ കമ്പനിയുമായുള്ള കരാരിൽ നിന്നും ആപ്പിൾ പിൻവാങ്ങി മൂന്നു മാസത്തിനു ശേഷമാണു ഇന്റലുമായുള്ള പുതിയ കരാർ. ഏറെക്കാലമായി ക്വൽകോം കമ്പനിയുമായിട്ടായിരുന്നു ആപ്പിൾ കരാറിലേർപ്പെടുത്തിരുന്നത്. അഞ്ചാം തലമുറയിൽ പെട്ട അൾട്രാ ഫാസ്റ്റ് വയർലെസ്സ് ഐഫോണുകൾക്ക് ഇനി ഇന്റൽ ചിപ്പുകളായിരിക്കും ഉപയോഗിക്കുക. ഈ വർഷാവസാനത്തോടെ കരാർ പ്രാബല്യത്തിൽ വന്നാൽ ഇന്റലിന്റെ 2,200 തൊഴിലാളികളെയും 17,000 വയർലെസ് ടെക്നോളജി പേറ്റന്റുകൾ ആപ്പിളിന് സ്വന്തമാകും. ഡിസംബറിനുള്ളിൽ കരാർ പൂർണ്ണമാകുമെന്നാണ് കരുതുന്നത്. ഏറ്റെടുക്കൽ വാർത്ത പുറത്ത് വന്നതോടെ ഇന്റലിന്റെ ഓഹരികളിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്.
ആപ്പിളിന്റെ 5 ജി ഫോൺ അടുത്ത വർഷത്തോടെ മാത്രമേ പുറത്തിറങ്ങുകയുള്ളൂ. ഇന്റെലിനെ ഏറ്റെടുത്തതോടെ ഇനി ആപ്പിളിന് സ്വന്തമായി 5 ജി ടെക്‌നോളജിയിൽ ഫോൺ ഇറക്കാനാകും. ഇന്റലുമായി കരാറിൽ ഏർപ്പെട്ടതോടെ ആപ്പിളിന് ഇന്റൽ സഹായത്തോടെ സ്വന്തം 5 ജി ചിപ്പുകൾ പുറത്തിറക്കാനാകുമെന്നതിനാൽ വൻ വിജയമായിരിക്കുമെന്നാണ് കരുതുന്നത്.