മഞ്ചേരി-ആരോഗ്യ വകുപ്പ് മഞ്ചേരിയിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ നിരവധി പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. നഗരസഭ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പഴകിയ എണ്ണകളും കറികൾ പോലും പുനരുപയോഗത്തിനായി വൃത്തിഹീനമായ നിലയിൽ സൂക്ഷിച്ചതും കണ്ടെത്തി. നഗരത്തിലെ പ്രധാന ഹോട്ടലുകൾ, ബേക്കറികൾ, കൂൾ ബാറുകൾ, തട്ടുകടകൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്. നഗരമധ്യത്തിൽ രണ്ടു ഹോട്ടലിൽ നിന്നു പഴകിയ മാംസവും മത്സ്യങ്ങളും ഉപയോഗിച്ച എണ്ണ, ചപ്പാത്തി തുടങ്ങിയവ പുനരുപയോഗത്തിനു സൂക്ഷിച്ച നിലയിൽ കണ്ടെത്തി. കച്ചേരിപ്പടിയിലെ ഒരു ഹോട്ടലിൽ നിന്നു പഴകിയ ഭക്ഷ്യ വസ്തുക്കൾ കണ്ടെടുത്തു. ഹോട്ടലുകൾക്കു പുറമെ ടൗണിലെ കഫ്തീരിയ, ബേക്കറി ആൻഡ് കൂൾ ബാർ എന്നീ സ്ഥാപനങ്ങളിൽ നിന്നു പഴകിയ ജ്യൂസുകൾ, പഴങ്ങൾ എന്നിവക്കൊപ്പം പൊറോട്ട, ഖുബൂസ്, ചിക്കൻകറി, ഫ്രൈഡ് റൈസ് എന്നിവയും പിടിച്ചെടുത്തു.
വൃത്തിഹീനമായ ഫ്രീസറുകളിലാണ് പഴകിയ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. ഈ സ്ഥാപനങ്ങളിലെല്ലാം അടുക്കള മാലിന്യങ്ങൾ നിറഞ്ഞ നിലയിലായിരുന്നെന്നും പരിശോധനക്കു നേതൃത്വം നൽകിയവർ പറഞ്ഞു. പരിശോധന നടന്ന തട്ടുകടകളിലും സമാനമായ സാഹചര്യമായിരുന്നു. ഈ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നു ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ബീന ജോസഫ് വ്യക്തമാക്കി. ബേക്കറികളുടെ പേരിൽ ലൈസൻസ് എടുത്ത സ്ഥാപനങ്ങൾ പോലും ഹോട്ടലുകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും വാങ്ങിക്കഴിക്കുന്ന ഭക്ഷണത്തിന്റെ ശുദ്ധത സംബന്ധിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ബീന ജോസഫ് പറഞ്ഞു. ക്രമക്കേടു കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ പിഴ ഈടാക്കലടക്കമുള്ള നടപടികളാണ് നഗരസഭ സ്വീകരിക്കുക. ഇതു ആവർത്തിക്കുന്ന മുറക്ക് ലൈസൻസ് റദ്ദാക്കാനും നടപടിയുണ്ടാകും.
ഹെൽത്ത് സൂപ്പർവൈസർ കുഞ്ഞഹമ്മദ്, ഹെൽത്ത് ഇൻസ്‌പെക്ടർ മൻസൂർ കാരാട്ടു ചാലി, ജൂണിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്. സുഭാഷ്, ജ്യോതിഷ് ബാബു എന്നിവർ പരിശോധനകൾക്കു നേതൃത്വം നൽകി.