Sorry, you need to enable JavaScript to visit this website.

24 മണിക്കൂർ പ്രവർത്തനാനുമതി: വ്യത്യസ്ത സ്ഥാപനങ്ങള്‍ക്ക് വിവിധ ഫീസ്

റിയാദ് - ഇരുപത്തിനാലു മണിക്കൂറും തുറന്നു പ്രവർത്തിപ്പിക്കുന്നതിന് വ്യാപാര സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിന് ഈടാക്കുന്ന ഫീസ് എല്ലാ വിഭാഗം സ്ഥാപനങ്ങൾക്കും എല്ലാ പ്രവിശ്യകളിലും ഒന്നായിരിക്കില്ലെന്ന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം വ്യക്തമാക്കി. വ്യത്യസ്ത വിഭാഗം സ്ഥാപനങ്ങൾക്കും വ്യത്യസ്ത പ്രവിശ്യകളിലും വ്യത്യസ്ത ഫീസുകളായിരിക്കും ബാധകം. ചില വിഭാഗം സ്ഥാപനങ്ങൾക്ക് ഫീസ് ബാധകമായിരിക്കില്ല. 
ഇരുപത്തിനാലു മണിക്കൂറും തുറന്നു പ്രവർത്തിപ്പിക്കുന്നതിന് വ്യാപാര സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾക്ക് മന്ത്രാലയം രൂപം നൽകിവരികയാണ്. മെഡിക്കൽ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ഫർണിഷ്ഡ് അപ്പാർട്ട്‌മെന്റുകൾ, എക്‌സ്പ്രസ്‌വേകളിൽ പ്രവർത്തിക്കുന്ന പെട്രോൾ ബങ്കുകൾ പോലെ സമൂഹത്തിന് ആവശ്യമുള്ള സ്ഥാപനങ്ങളെയാണ് ഇരുപത്തിനാലു മണിക്കൂറും തുറന്നു പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതിക്കുള്ള പ്രത്യേക ഫീസിൽ നിന്ന് ഒഴിവാക്കുക. സ്ഥാപനങ്ങളുടെ പ്രവർത്തന മേഖല, നഗരങ്ങളിൽ അവയുടെ സ്ഥാനം എന്നിവ അടക്കമുള്ള കാര്യങ്ങൾ ഓരോ വിഭാഗം സ്ഥാപനങ്ങൾക്കുമുള്ള ഫീസ് നിർണയിക്കുമ്പോൾ കണക്കിലെടുക്കുമെന്നും മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം വ്യക്തമാക്കി. 
ഇരുപത്തിനാലു മണിക്കൂറും തുറന്നു പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതിക്ക് വ്യാപാര സ്ഥാപനങ്ങൾ ഒരു ലക്ഷം റിയാലിൽ കവിയാത്ത വാർഷിക ഫീസ് നൽകേണ്ടിവരുമെന്ന് അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രശ്‌നത്തിൽ മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം വിശദീകരണം നൽകിയത്. 

Latest News