36 മണിക്കൂറിനുള്ളിൽ ബിഹാറിൽ മിന്നലേറ്റ് 29 മരണം

പട്‌ന- മിന്നലേറ്റ് ബിഹാറിൽ 29 പേർ മരിച്ചു. 36 മണിക്കൂറിനിടെയാണ് ഇത്രയധികം മിന്നൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സീസണിലെ മഴക്കാലത്തെ ഏറ്റവും വലിയ ദുരന്തമാണിത്.  നേരത്തെ ജൂലൈ 20 നു നടന്ന ദുരന്തത്തിൽ 11 പേരാണ് മരിച്ചിരുന്നത്. സംസ്ഥാനത്തിൻറെ വിവിധയിടങ്ങളിലായാണ് മിന്നലേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജമുയി ജില്ലയിൽ ചൊവ്വാഴ്ച്ച മാത്രം എട്ടു പേരാണ് മിന്നലേറ്റ് മരിച്ചത്. ഔറംഗാബാദിൽ ഏഴു പേരും മരിച്ചു. ബംഗ ജില്ലയിൽ അഞ്ചും ഭഗൽപൂർ, നളന്ദ, സാസാറാം എന്നിവിടങ്ങളിലായി രണ്ട് പേർ വീതവും മുൻഗർ, അർവാൾ, കതിഹാർ എന്നിവിടങ്ങളിലായി ഓരോരുത്തരുമാണ് ശക്തമായ മിന്നലേറ്റുള്ള അപകടത്തിൽ മരണപ്പെട്ടത്. 
      മിന്നലേറ്റ് മരണപ്പെട്ടവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മിന്നലിൽ നിന്നും രക്ഷ നേടാനുള്ള വഴികളും മാർഗ്ഗ നിർദേശങ്ങളുമായി ബിഹാർ ദുരന്ത നിവാരണ സേന രംഗത്തെത്തി. കനത്ത മഴയിൽ തുറസായ സ്ഥാലത്ത് ജോലി ചെയ്യുന്നത് ഒഴിവാക്കണമെന്നു അധികൃതർ ആവശ്യപ്പെട്ടു. 

Latest News