ദമാം - നഗരത്തിൽ പ്രവർത്തിച്ചിരുന്ന അനധികൃത നഴ്‌സറി സ്‌കൂൾ കിഴക്കൻ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ്, തൊഴിൽ, സാമൂഹിക വികസന മന്ത്രലയ ശാഖ, ജവാസാത്ത്, പോലീസ് എന്നിവയുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റി അടപ്പിച്ചു. അനധികൃത നഴ്‌സറിയെ കുറിച്ച് പ്രദേശവാസികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് വിവരം നൽകുകയായിരുന്നു. ലൈസൻസില്ലാത്ത പാഠ്യപദ്ധതിയാണ് നഴ്‌സറി സ്‌കൂളിൽ പഠിപ്പിച്ചിരുന്നത്. എട്ടു മാസം മുമ്പാണ് നഴ്‌സറി സ്‌കൂൾ ആരംഭിച്ചത്. ഒരു അറബ് രാജ്യത്തിന്റെ പാഠ്യപദ്ധതിയാണ് സ്‌കൂളിൽ പഠിപ്പിച്ചിരുന്നത്. കുറഞ്ഞ കാലത്തിനുള്ളിൽ സ്‌കൂളിലെ വിദ്യാർഥി, വിദ്യാർഥിനികളുടെ എണ്ണം ഇരുനൂറിലേറെയായി ഉയർന്നു. വിദേശ അധ്യാപികമാരാണ് നഴ്‌സറി സ്‌കൂളിൽ ജോലി ചെയ്തിരുന്നത്. ഇത് തൊഴിൽ നിയമ ലംഘനമാണ്. അനധികൃത താമസക്കാരായ അഞ്ചു വേലക്കാരികളും സ്‌കൂളിൽ ജോലി ചെയ്തിരുന്നു. സാമൂഹിക വികസന സെന്ററിന്റെ അനുമതിയില്ലാതെ ഓട്ടിസം ബാധിച്ച കുട്ടികൾക്കും സ്‌കൂളിൽ പ്രവേശനം നൽകിയിരുന്നു.
നഴ്‌സറി സ്‌കൂളിന് ലൈസൻസ് നേടിയെടുക്കുന്നതിന് ഹെഡ്മിസ്ട്രസ് സാമൂഹിക വികസന സെന്ററിന് ഒരു വർഷത്തിനു മുമ്പ് അപേക്ഷ നൽകിയിരുന്നു. എന്നാൽ ലൈസൻസുകൾ ലഭിക്കുന്നതിനു മുമ്പായി ഇവർ കെട്ടിടം വാടകക്കെടുത്ത് സ്‌കൂൾ ആരംഭിക്കുകയായിരുന്നെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.