ശ്രീനഗർ- ജമ്മു കശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന് പാകിസ്ഥാൻ ഐ എസ് ഐ ബന്ധമുണ്ടെന്നും ധന സഹായം സ്വീകരിച്ചുവെന്നും ദേശീയ ഇൻവെസ്റ്റിഗേഷൻ ഏജൻസി. കാശ്‌മീർ താഴ്വരയിൽ പ്രശ്‌നം സൃഷ്ടിക്കാനാണു ഇത് ഉപയോഗിച്ചതെന്ന് കണ്ടെത്തിയതായും ഗവണ്മെന്റ് വസ്തുക്കൾ ഉൾപ്പെടെ 15 കോടി രൂപയുടെ വസ്‌തുക്കൾ കൈക്കലാക്കിയെന്നും എൻ ഐ എ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി. അതേസമയം, യാസിൻ മാലികിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് എൻ ഐ എ നടത്തുന്നതെന്ന് അഭിഭാഷകൻ രാജ തുഫൈൽ പറഞ്ഞു. മുഴുവൻ തെളിവുകളും ശേഖരിക്കുകയും വിവിധ സ്വത്തുക്കൾ അദ്ദേഹത്തിൻറെ മേൽ വെച്ച് കെട്ടുകയുമാണ് എൻ ഐ എ ചെയ്‌തതെന്നും അദ്ദേഹം ആരോപിച്ചു. അദ്ദേഹത്തിന്റെ വീട് സന്ദർശിക്കുന്ന ഏതൊരാൾക്കും സത്യം ബോധ്യപ്പെടുമെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
കാശ്‌മീരി ബിസിനസ് പ്രമുഖൻ സഹൂർ അഹ്‌മദ് ഷാ വതലിയുൾപ്പെടെ ഡസൻ കണക്കിന് ആളുകകളെയും തീവ്രവാദ സഹായം ചെയ്‌ത കേസിൽ എൻ ഐ എ കേസ് ചാർജ് ചെയ്തിട്ടുണ്ട്. പാകിസ്ഥാനിൽ നിന്നും ലഷ്‌കർ ഇ ത്വയ്‌ബ ഉൾപ്പെടെയുള്ള തീവ്രവാദ സംഘങ്ങളിൽ നിന്നും ഫണ്ട് സ്വീകരിച്ച് വിതരണം നടത്തുന്ന ഹവാല നടത്തിപ്പ് സംഘത്തലവനാണ് ഇദ്ദേഹമെന്നാണ് എൻ ഐ എ കണ്ടെത്തൽ. പാകിസ്ഥാൻ ഹൈ കമ്മീഷണർ ഹാഫിസ് സയീദ് അടക്കമുള്ളവരിൽ നിന്നും പണം സ്വീകരിച്ചതിനുള്ള തെളിവുകളും കണ്ടെത്തിയതായും എൻ ഐ എ അറിയിച്ചു. യാസിൻ മാലികിന്റെ നേതൃത്വത്തിലുള്ള വിഘടന വാദികളടക്കമുള്ളവർക്ക് പണം നൽകിയതിന്റെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. 2015 ൽ സഹൂർ അഹ്‌മദ് ഷായുടെ പക്കൽ നിന്നും യാസിൻ മാലിക് 15 ലക്ഷം കൈപ്പറ്റിയതായും 20116 ൽ താഴ്വരയിൽ ബുർഹാൻ വാനിയുടെ കൊലപാതാകത്തിനു ശേഷം പ്രശ്‌നം ആളിക്കത്തിക്കാൻ ശ്രമിക്കുന്നതിനായി ഈ പണം ഉപയോഗിച്ചിരുന്നതായും എൻ ഐ എ കണ്ടെത്തിയിട്ടുണ്ട്. ശ്രീനഗറിന്റെ വിവിധ ഭാഗങ്ങളിലായി 12 വസ്‌തു വകകൾ യാസിൻ മാലിക്കിന്റെയും കുടുംബങ്ങളുടയും പേരിൽ കണ്ടെത്തിയതായും എൻ ഐ എ പറഞ്ഞു.