Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസ് ആന്തൂര്‍ പിടിക്കാന്‍ പോയി; കൊടിമരങ്ങള്‍ നശിപ്പിച്ചു

തളിപ്പറമ്പ്- ആന്തൂര്‍ നഗരസഭയില്‍ പെട്ട പുന്നക്കുളങ്ങരയില്‍ സ്ഥാപിച്ച കോണ്‍ഗ്രസ്, ലീഗ് കൊടിമരങ്ങള്‍ നശിപ്പിച്ചു. പുന്നക്കുളങ്ങരയിലെ മുസ്‌ലിം ലീഗ് ഓഫീസിനു മുന്നില്‍ ഒരേ അടിത്തറയില്‍ അടുത്തടുത്തായി ഇരുമ്പു പൈപ്പുകളില്‍ കോണ്‍ക്രീറ്റിട്ടാണ് കൊടിമരം സ്ഥാപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം രണ്ട് തവണ ഈ ഓഫീസിനു നേരെ ബോംബേറ് നടന്നിരുന്നു.  
ആന്തൂര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ ആന്തൂര്‍ നഗരസഭയിലുടനീളം പദയാത്ര നടത്തിയത് വന്‍ വിജയമായതിനു പിന്നാലെയാണ് പുന്നക്കുളങ്ങരയില്‍ കൊടിമരങ്ങള്‍ സ്ഥാപിച്ചത്. 25 വര്‍ഷത്തിനു ശേഷമാണ് ആന്തൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസ്സിന്റെ കൊടിമരം ഉയരുന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഇത് നശിപ്പിച്ചു. ആന്തൂരില്‍ കോണ്‍ഗ്രസ്സിനു നേതൃത്വം നല്‍കിയിരുന്ന മണ്ഡലം പ്രസിഡന്റായിരുന്ന ദാസനെ കൊലപ്പെടുത്തിയ ശേഷം ഇവിടെ തെരഞ്ഞെടുപ്പുകളില്‍ വാര്‍ഡുകളില്‍ നോമിനേഷന്‍ നല്‍കാന്‍ പോലും സാധിച്ചിരുന്നില്ല.
ഈ സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ നാളെ ദുഖിക്കേണ്ടി വരുമെന്നും, നഗരസഭയില്‍ കോണ്‍ഗ്രസ് നടത്തിയ പദയാത്രയ്ക്കു ആന്തൂരിലെ ജനത നല്‍കിയ വന്‍ സ്വീകരണത്തില്‍ വിറളി പിടിച്ചാണ് അസഹിഷ്ണുതയുടെ വക്താക്കള്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്നും ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ പാര്‍ട്ടി ഗ്രാമങ്ങളെന്ന് മേനി പറഞ്ഞ് നടക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ക്കു അധിക കാലമൊന്നും നിലനില്‍പ്പുണ്ടാകില്ലെന്നും, എവിടെയൊക്കെ രാഷ്ട്രീയ അസഹിഷ്ണുതയും അക്രമവും നടത്തിയിട്ടുണ്ടോ അവിടെയല്ലാം സി.പി.എം ഇല്ലാതായതാണ് കാലത്തിന്റെ വിലയിരുത്തലെന്നും സതീശന്‍ പറഞ്ഞു.

 

Latest News