Sorry, you need to enable JavaScript to visit this website.

സന്ദർശക വിസ ദുരുപയോഗം; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

അബുദാബി- സന്ദർശക വിസകളിൽ ഇന്ത്യയിൽ നിന്നും യു എ ഇ യിലെത്തി  കെണിയിൽ വീഴുന്ന സംഭവം വ്യാപകമായതോടെ മുന്നറിയിപ്പുമായി എംബസി അധികൃതർ. വിവിധ കൃത്രിമങ്ങൾ കാണിച്ച് എമിഗ്രെഷൻ നിയമങ്ങൾ മറികടന്നെത്തുന്ന യുവതികൾ ഇവിടെയെത്തി കെണിയിൽ പെടുന്ന സംഭവം ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് സന്ദർശക വിസ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾക്കെതിരെ മുന്നറിയിപ്പുമായി എംബസി രംഗത്തെത്തിയത്. രണ്ടു വർഷത്തിനിടെ ഇത്തരത്തിൽ നിരവധി യുവതികൾ കെണിയിൽ പെട്ടതായും നിരവധി പേരെ രക്ഷപ്പെടുത്തിയതായും എംബസി വൃത്തങ്ങൾ പറഞ്ഞു. നിലവിൽ ഇന്ത്യയിൽ നിന്നും മുപ്പത് വയസിനു താഴെയുള്ള യുവതികൾക്ക് ഗാർഹിക വിസകളിൽ തൊഴിലിനായി പോകാൻ അനുവാദമില്ല. വയസ് പൂർത്തിയ യുവതികൾക്ക് തൊഴിൽ വിസകളിൽ മാത്രമാണ് രാജ്യം വിടാൻ അനുവാദമുള്ളൂ. യുവതികളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ സർക്കാർ ഇത്തരമൊരു നിയമം നേരത്തെ തന്നെ കൊണ്ട് വന്നത്. 
           എന്നാൽ, യുവതികൾ സന്ദർശക വിസകളിലും മറ്റും അനധികൃതമായി രാജ്യത്തെത്തുകയും പിന്നീട് ഇവിടെ കെണിയിൽ അകപ്പെടുകയും ചെയ്യുന്ന നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ടു വർഷത്തിനകം ഇത്തരത്തിലുള്ള 400 കേസുകളാണ് യു എ ഇ യിലെ ഇന്ത്യൻ എംബസിയിൽ റിപ്പോർട്ട് ചെയ്യപെട്ടത്. ഇവരെല്ലാവരും അനധികൃത ഏജന്റുമാരുടെ സഹായത്തോടെ സന്ദർശക വിസകളിൽ എത്തിയവരാണെന്നും അനധികൃത ഏജന്റുമാർ വഴിയുള്ള റിക്രൂട്ട് മെന്റ് ഒഴിവാക്കണമെന്നും യു എ ഇ യിലെ ഇന്ത്യൻ അംബാസിഡർ നവദീപ് സിങ് പറഞ്ഞു. നല്ല ജോലി വാഗ്‌ദാനം ലഭിച്ചാണ് യുവതികൾ ഇവിടെയെത്തിയത്. എന്നാൽ, കടുത്ത ദുരിതങ്ങളാണ് ഇവർക്ക് നേരിടേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുപ്പത് വയസ്സിനു താഴെയുള്ള നിരവധി യുവതികൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി സന്ദർശക വിസയിൽ ഇവിടെയെത്തി ഗാർഹിക തൊഴിലുകളിൽ ഏർപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇവർക്ക് വിവിധ പ്രശ്‌നങ്ങളാണ് പിന്നീട് നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News