ലക്നൗ- ഉത്തർ പ്രദേശിൽ ദളിത് യുവാവിനെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീവെച്ച് കൊല്ലാൻ ശ്രമം. കള്ളനാണെന്നു തെറ്റിദ്ധരിച്ചാണ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം നടത്തിയത്. സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തെന്നും രണ്ടു പേരെ കൂടി പിടികൂടാനുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബറബങ്കിസ് രാഗോപൂർ വില്ലേജിൽ വെള്ളിയാഴ്ചയാണ് 28 കാരൻ സുജിത് കുമാറിനെ തീവെച്ചു കൊല്ലാൻ ശ്രമം നടത്തിയത്. ഭാര്യാ വീട്ടിലേക്ക് പോകുന്നതിനിടെ തന്റെ പിറകെ കൂടിയ തെരുവ് നായ്ക്കളിൽ നിന്നും രക്ഷ തേടി യുവാവ് ഒരു വീട്ടിലേക്ക് ഓടിക്കയറിയതാണ് കള്ളനാണെന്ന തെറ്റിദ്ധാരണക്കിടയാക്കിയത്.
ഉടൻ തന്നെ വീട്ടുകാർ യുവാവിനെ പിടികൂടി ആക്രമിച്ച ശേഷം ദേഹത്ത് പെട്രോളൊഴിച്ച് തീവെച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നുവന്നു ബറബങ്കി പോലീസ് സൂപ്രണ്ട് ആകാശ് തോമർ പറഞ്ഞു. പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറത്തു പൊള്ളലേറ്റ ഇദ്ദേഹത്തിന്റെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പ്രതികളായ ശ്രാവൺ, ഉമേഷ് യാദവ് എന്നിവരാണ് പോലീസ് പിടിയിലായത്. രണ്ടു പേർ ഒളിവിലാണ്.