മഞ്ചേരി-ഏറെ കോളിളക്കം സൃഷ്ടിച്ച അരീക്കോട് ആതിര വധക്കേസ് വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്)യില്‍ ആരംഭിച്ചപ്പോള്‍ വിസ്തരിച്ച രണ്ടു പേരില്‍ മുഖ്യസാക്ഷി കൂറുമാറി.
പ്രതിയുടെ സഹോദരിയും കേസിലെ ഏക ദൃക്‌സാക്ഷിയുമായ സുലോചനയാണ് ഇന്നലെ കൂറുമാറിയത്. കേസിലെ പരാതിക്കാരനും ഒന്നാം സാക്ഷിയും കൊല്ലപ്പെട്ട ആതിരയുടെ മാതൃസഹോദരനുമായ വിജേഷിനെയും ഇന്നലെ ജഡ്ജി എ.വി നാരായണന്‍ മുമ്പാകെ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. വാസു വിസ്തരിച്ചു.
അരീക്കോട് കീഴുപറമ്പ് വാലില്ലാപുഴ പൂവത്തിക്കുണ്ട് പാലത്തിങ്ങല്‍ വീട്ടില്‍ വേലുവിന്റെ മകന്‍ രാജന്‍ (43) ആണ് കേസിലെ പ്രതി. 2018 മാര്‍ച്ച് 22ന് വൈകീട്ട് 4.45നാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ മകളായ ആതിര(21)യാണ് കൊല്ലപ്പെട്ടത്.
ആതിരയും ഇതര സമുദായത്തില്‍പ്പെട്ട യുവാവും തമ്മില്‍ പ്രണയിക്കുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതു പിതാവായ രാജന്‍ എതിര്‍ത്തെങ്കിലും പിന്‍മാറാന്‍ മകള്‍ തയാറാകാത്തതിനെ തുടര്‍ന്ന് ആതിരയെ പ്രതി കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
ഹാജരായ രണ്ടു സാക്ഷികളുടെയും വിചാരണ ഏറെ നീണ്ടതിനാല്‍ മൂന്ന്, നാല് സാക്ഷികളെ വിസ്തരിക്കാനായില്ല. മൂന്നു മുതല്‍ പതിനാലു വരെയുള്ള സാക്ഷികളെ ഇന്നു വിസ്തരിക്കും. പ്രതിക്ക് വേണ്ടി അഭിഭാഷകരായ പി.സി മൊയ്തീന്‍, ലാലു മോന്‍ എന്നിവര്‍ ഹാജരായി.