Sorry, you need to enable JavaScript to visit this website.

കിടപ്പുമുറിയില്‍ ഭര്‍ത്താവ് സി.സി.ടി.വി വെച്ചുവെന്ന് യുവതിയുടെ പരാതി

അഗര്‍ത്തല-  കിടപ്പുമുറിയില്‍ ഭര്‍ത്താവ് സി.സി.ടി.വി ക്യാമറ സ്ഥാപിച്ചുവെന്ന  പരാതിയുമായി യുവതി വനിതാ കമ്മീഷനു മുന്നില്‍. ത്രിപുരയിലാണ് സംഭവം. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കമ്മീഷന്‍ ഭര്‍ത്താവിനെ വിളിച്ചുവരുത്തി. ഭാര്യുടെ ദൃശ്യങ്ങള്‍ക്കു വേണ്ടിയല്ല, തന്റെ സുരക്ഷക്കുവേണ്ടിയാണ് ക്യാമറ വെച്ചതെന്നാണ് ഭര്‍ത്താവിന്റെ വിശദീകരണം.  
തങ്ങള്‍ രണ്ട് കട്ടിലുകളിലാണ് കിടക്കുന്നതെന്നും കിടപ്പുമുറിയില്‍ താന്‍ കിടക്കുന്ന ഭാഗത്തേക്ക് മാത്രമാണ് ക്യമാറ ഫോക്കസ് ചെയ്തിരിക്കുന്നതെന്നും ഇയാള്‍ വാദിച്ചു.
വെസ്റ്റ് ത്രിപുര ജില്ലയിലെ സാധുടില്ല ഗ്രാമത്തിലെ രത്‌ന പൊദ്ദറാണ് പരാതിക്കാരി. മൂന്ന് വര്‍ഷം മുമ്പാണ് ഇവര്‍ ചന്ദന്‍ കാന്തി ധര്‍ എന്നയാളെ വിവാഹം ചെയ്തത്. വിവാഹ സമയത്ത് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും പിന്നീട് ഭര്‍ത്താവിന്റെ വീട്ടുകാരില്‍നിന്ന് സ്ത്രീധനമാവശ്യപ്പെട്ട് മാനസികമായി പീഡനം തുടങ്ങിയെന്ന് യുവതി പറയുന്നു.
ഒടുവില്‍ പാരമ്പര്യമായി കിട്ടിയ ഭൂമി വിറ്റ് യുവതിയുടെ കുടുംബം രണ്ടുലക്ഷത്തോളം രൂപ ഭര്‍തൃവീട്ടുകാര്‍ക്ക് നല്‍കിയെങ്കിലും പീഡനം തുടര്‍ന്നു. മറ്റൊരു യുവതിയുമായി ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന് കൂടി കണ്ടെത്തിയതോടെ ഇരുവരും തമ്മില്‍ കൂടുതല്‍ അകന്നു. ഇതിനു പിന്നാലെയാണ് ഭര്‍ത്താവ് കിടപ്പുമുറിയില്‍ സി.സി.ടി.വി ക്യാമറ വെച്ചുവെന്ന് യുവതി വനിതാ കമ്മീഷനു പരാതി നല്‍കിയത്.
വീട്ടിലേക്ക് കയറുന്നിടം, ഇടനാഴി, വീട്ടിലെ കിടപ്പുമുറികള്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും ക്യാമറയുണ്ടെന്നും മോണിറ്റര്‍ സ്ഥാപിച്ചിരിക്കുന്നത് ഭര്‍ത്താവിന്റെ അമ്മയുടെ മുറിയിലാണെന്നും യുവതി പറയുന്നു. വിഷയത്തില്‍ ഗാര്‍ഹിക പീഡനനം, സ്ത്രീധന പീഡനം തുടങ്ങിയ വിഷയത്തിലാണ് വനിതാ കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്.
ഭാര്യയോട് സ്ത്രീധനം ആവശ്യപ്പെടുകയോ അതിന്റെ പേരില്‍ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയമുണ്ടെന്നും  തന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് വേണ്ടിയാണ് ക്യാമറകള്‍ സ്ഥാപിച്ചതെന്നും ഭര്‍ത്താവ് അവകാശപ്പെടുന്നു.
ഇരുവരുടേയും വാദങ്ങള്‍ കേട്ട കമ്മീഷന്‍ പിരിയാനുള്ള താമസം പുനഃപരിശോധിക്കാന്‍ 45 ദിവസത്തെ സാവകാശം നല്‍കിയിരിക്കയാണ്. അതിന് സാധിച്ചില്ലെങ്കില്‍ മാസം 3000 രൂപ ജീവനാംശം നല്‍കണമെന്ന് ഭര്‍ത്താവിനോട്  കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

 

Latest News