പാറ്റ്‌ന- പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ഇത്തവണ ബിഹാറിലാണ് ആക്രമണം അരങ്ങേറിയത്. ഇവിടെ സരണ്‍ ജില്ലയിലാണ് പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ചാണ് നാട്ടുകാര്‍ മൂന്ന് പേരെ അടിച്ചു കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. പിക്കപ്പ് വാനില്‍ പശുവുമായി വരികയായിരുന്ന നാല് പേരെ ബനിയാപൂര്‍ ഗ്രാമത്തിലെലെത്തിയപ്പോൾ നാട്ടുകാര്‍ തടഞ്ഞു വെച്ച് അക്രമിക്കുകയായിരുന്നു. ഇവർ പശുവിനെ മോഷ്ടിച്ചു കൊണ്ടു വരികയാണെന്ന് ആരോപിച്ചായിരുന്നു അക്രമം തുടങ്ങിയത്. ഓടി രക്ഷപെട്ടതിനാൽ ഒരാൾക്ക് ജീവൻ തിരിച്ചു കിട്ടി. കൊല്ലപ്പെട്ടവരിൽ രണ്ടു പേർ ദളിത് വിഭാഗത്തിൽ പെട്ടവരാണ്.
പിക്കപ്പിലെത്തിയ ഇവർക്ക് പശുവിനെ മോഷ്ടിക്കലായിരുന്നു ലക്ഷ്യമെന്ന് നാട്ടുകാർ ആരോപിച്ചു. പിക്കപ്പ് ലോറിയിൽ ഒരു പശു ഉണ്ടായിരുന്നെന്നും നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ, കൊല്ലപ്പെട്ടവരുടെ പേരില്‍ ഇതുവരെ ഒരു കേസും ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പൊലിസ് വ്യക്തമാകുന്നു. അതേസമയം, പശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന പേരില്‍ പ്രദേശത്തുകാര്‍ കേസ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പ്രദേശത്തെ ഏതാനും പേരെ കസ്റ്റഡിയിലെടുത്തതായി പൊലിസ് പറഞ്ഞു. ഈ മാസാദ്യം ത്രിപുരയില്‍ പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് 36 കാരനായ ബുധികുമാറിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ സംഭവം നടന്നത്. കൊല്ലപ്പെട്ട മൂന്നു പേരുടെയും മൃതുദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.