മതവികാരം ആളിക്കത്തിച്ച  കേസില്‍   അജാസ് ഖാന്‍ അറസ്റ്റില്‍ 

മുംബൈ-സമൂഹമാധ്യമങ്ങളിലൂടെ മതവികാരം ആളിക്കത്തിച്ചെന്ന കേസില്‍  നടന്‍ അജാസ് ഖാന്‍ അറസ്റ്റില്‍. വര്‍ഗീയത സ്പര്‍ദ്ധ പടര്‍ത്തുന്ന ആശയം പ്രചരിപ്പിച്ചതിനാണ് താരത്തിനെ മുംബൈ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇലക്ട്രോണിക് മാധ്യമത്തില്‍ വര്‍ഗീയ സ്പര്‍ദ്ധ പടര്‍ത്തിയെന്നാണ് നടനെതിരെ ചുമത്തിയ കുറ്റം. കലാപത്തില്‍ പ്രതികളായവരെ പിടിക്കാന്‍ സാധിക്കില്ലെന്ന തരത്തില്‍ പോലീസിനെ അജാസ് പരിഹസിക്കുകയും ചെയ്തിരുന്നു. അന്‍സാരിയുടെ മരണ ശേഷം ഹിന്ദുക്കളെ തിരിച്ചടിക്കണമെന്ന തരത്തിലുള്ള വിഡിയോ നിരവധി സോഷ്യല്‍ മീഡിയാ സൈറ്റിലൂടെ അജാസ് പ്രചരിപ്പിച്ചിരുന്നു.
ബൈക്ക് മോഷണ കുറ്റം ആരോപിച്ച് ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച തബ്രിസ് അന്‍സാരിയുടെ ജീവനു പകരം ചോദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിഡിയോയാണ് അജാസ് ഖാന്‍ പങ്കുവെച്ചത്. നിങ്ങള്‍ തബ്രിസ് അന്‍സാരിയെ കൊന്നിരിക്കാം, പക്ഷേ നാളെ അയാളുടെ മകന്‍ പ്രതികാരം ചെയ്താല്‍ മുസ്‌ലീങ്ങളെല്ലാം തീവ്രവാദികളാണെന്ന് നിങ്ങള്‍ പറയരുതെന്നാണ് ടിക് ടോക്ക് വിഡിയോയിലൂടെ അജാസ് പ്രചരിപ്പിച്ചത്.  അന്‍സാരിയുടെ കൊലപാതകത്തിനു പ്രതികാരം ചെയ്യാന്‍ നിയപരമായും അല്ലാതെയും ഇന്ത്യയില്‍ താമസിക്കുന്ന മുസ്‌ലീങ്ങളോട് തെരുവിലിറങ്ങാനും അങ്ങനെ ചെയ്താല്‍ രാജ്യം സ്തംഭിക്കുമെന്നും അജാസ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു.  
ടിക് ടോക്ക് വിഡിയോയിലൂടെ പ്രശസ്തരായ ടീം 7നാണ് വിഡിയോ ചെയ്തത്. പോലീസിനെതിരേയും വിഡിയോയില്‍ പരാമര്‍ശം ഉണ്ടായിരുന്നു. വാറന്റ് ഇല്ലേ പോലീസെ എന്ന അടിക്കുറിപ്പോടെയായിരുന്നു വിഡിയോ അജാസ് ഖാന്‍ റിപോസ്റ്റ് ചെയ്തത്. അജാസ് നേരത്തേയും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. മയക്കുമരുന്നുപയോഗത്തില്‍ ആന്റി നാക്കോര്‍ട്ടിക് സെല്‍ അറസ്റ്റ് ചെയ്ത അജാസ് ജാമ്യത്തിലായിരുന്നു. 

Latest News