ഇസ്‌ലാമാബാദ്- മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്തുദ്ദഅവ മേധാവിയുമായ ഹാഫിസ് സഈദ് അറസ്റ്റിലായതായി റിപ്പോർട്ട്. ലാഹോറിൽ നിന്ന് ഗുജ്‌റാൻവാലയിലേക്കുള്ള യാത്രാമധ്യേ ഇന്ന് രാവിലെയാണ് ഹാഫിസ് സയ്യിദ് അറസ്റ്റിലായത്. സഈദിനെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭീകരതയ്ക്കുള്ള ഫണ്ടിങ് നിരീക്ഷിക്കുന്ന ആഗോള സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണ് പാക് ഭരണകൂടം ഹാഫിസ് സഈദിനെ അറസ്റ്റ് ചെയ്തത്. ഈ വർഷം ഒക്ടോബറിനകം ഭീകരസംഘടനകൾക്ക് സാമ്പത്തിക സഹായം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് പാക്കിസ്ഥാൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് മുന്നറിയിപ്പു നൽകിയിരുന്നു.
ഹാഫിസ് സഈദിനേയും അദ്ദേഹത്തിന്റെ അടുത്ത 12 അനുയായികളേയും ഉടൻ അറസ്റ്റു ചെയ്യുമെന്ന് പാക്കിസ്ഥാൻ പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഹാഫിസ് ഉൾപ്പെടെയുള്ള 13 നേതാക്കൾക്കെതിരെ 23 എഫ്.ഐ.ആറുകളാണ് പാക്കിസ്ഥാനിലെ പഞ്ചാബ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ ഡിപ്പാർട്ട്‌മെന്റ് രജിസ്റ്റർ ചെയ്തത്.