ന്യൂദൽഹി- കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഭരണപക്ഷത്തിന് ആശ്വാസമായി സുപ്രീം കോടതി വിധി. വിമത എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും എന്നാൽ നിയമസഭ നടപടികളിൽ പങ്കെടുക്കാൻ എം.എൽ.എമാരെ നിർബന്ധിക്കരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. രാജിക്കാര്യത്തിൽ തീരുമാനമെടുക്കാൻ സ്പീക്കർക്ക് സമയപരിധി നിശ്ചയിക്കണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സഭാ നടപടികളിൽ പങ്കെടുക്കാൻ വിമത എം.എൽ.എമാരെ നിർബന്ധിക്കരുതെന്ന വിധിയോടെ നാളെ നടക്കാനിരിക്കുന്ന വിശ്വാസവോട്ടെടുപ്പിൽ പതിനഞ്ച് വിമത എം.എൽ.എമാർക്ക് വിട്ടുനിൽക്കാനാകും.