Sorry, you need to enable JavaScript to visit this website.

യു.എ.ഇ നാടുകടത്തിയ 14 പേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

ചെന്നൈ- ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് യു.എ.ഇ നാടുകടത്തിയ തമിഴ്‌നാട് സ്വദേശികളായ 14 പേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്തു. ഇവര്‍ ഐ.എസിനേയും അല്‍ഖാഇദയേയും  അനുകൂലിക്കുന്നവരാണെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു. 26-38 വയസ്സ് പ്രായക്കാരായ ഇവരെ ചെന്നൈയിലെ എന്‍.ഐ.എ കോടതി ജഡ്ജി പി. ചെന്തൂര്‍ പാണ്ടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. യു.എ.ഇയില്‍നിന്ന് ഞായറാഴ്ച ഇന്ത്യയിലെത്തിച്ച പ്രതികളെ പുഴല്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയത്.
ചെന്നൈക്കു പുറമെ, നാഗപട്ടണം, രാമനാഥപുരം, തിരുവാരൂര്‍ സ്വദേശികളാണ് അറസ്റ്റിലായവര്‍.
രണ്ടു മാസം മുമ്പാണ് യു.എ.ഇയില്‍ ഇവര്‍ പിടിയിലായതെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.എസ്. പിള്ളൈ പറഞ്ഞു. ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നതിനാണ് ഇവര്‍ പണം ശേഖരിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.
വഹദത്തെ ഇസ്ലാമി, ജമാഅത്ത് വഹ്ദത്തെ ഇസ്ലാം അല്‍ ജിഹാദിയ, ജിഹാദിസ്റ്റ് ഇസ്ലാമിക് യൂനിറ്റി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നതും അല്‍ഖാഇദയേയും ഐ.എസിനേയും അനുകൂലിക്കുന്നതുമായ ഒരു സംഘം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതായി വിശ്വസനീയ വിവരങ്ങള്‍ ലഭിച്ചതിനാലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.  
മുഹമ്മദ് ശൈഖ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, തൗഫീഖ് അഹമ്മദ്, മുഹമ്മദ് അസ്‌കര്‍, മൊയ്തീന്‍ സീനി ശാഹുല്‍ ഹമീദ്, മുഹമ്മദ് ഇബ്രാഹിം, മീരാന്‍ കാണി, ഗുലാം നബി ആസാദ്, റാഫി അഹമ്മദ്, മുന്തസ്ഫര്‍, ഉമര്‍ ഫാറൂഖ്, ഫാറൂഖ്, ഫൈസല്‍ ശരീഫ്, മുഹമ്മദ് ഇബ്രാഹിം എന്നിവരെയാണ് യു.എ.ഇ നാടുകടത്തിയിരുന്നത്.
14 പേരും അംഗങ്ങളായ വഹ്ദത്തെ ഇസ്്‌ലാമി ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. സമാധാനപരമായി പ്രവര്‍ത്തിക്കുന്ന മതസംഘടനയാണിതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സംഘടനയുടെ നേതാവ് സയ്യിദ് മുഹമ്മദ് ബുഖാരിയുടെ ചെന്നൈയിലെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ് നടത്തിയിരുന്നു.

 

 

Latest News