ജി.എസ്.ടി പ്രാബല്യത്തില്‍

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ജി.എസ്.ടി ഉദ്ഘാടനം ചെയ്യുന്നു.

ന്യൂദല്‍ഹി- രജ്യത്തെ ചരുക്കു-സേവന മേഖലയില്‍ ഇനി ഒറ്റ നികുതി. അര്‍ധരാത്രി പാര്‍ലമെന്‍റിന്‍റെ പ്രത്യേക യോഗം ചേര്‍ന്നാണ് സുപ്രധാന പരിഷ്‌കാരം പ്രാബല്യത്തില്‍ വന്നതായി പ്രഖ്യാപിച്ചത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലായിരുന്നു ഒരു മണിക്കൂര്‍ നീണ്ട സമ്മേളനം. മതിയായ തയ്യാറെടുപ്പ് കൂടാതെ ജിഎസ്ടി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ഡിഎംകെ, ആംആദ്മി പാര്‍ട്ടി തുടങ്ങിയ കക്ഷികള്‍ സമ്മേളനത്തില്‍നിന്ന് വിട്ടുനിന്നു. എസ്പിയും എന്‍സിപിയും പങ്കെടുത്തു.
 ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി,  മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെഗൗഡ, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന ധനമന്ത്രിമാര്‍, എംപിമാര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ തുടങ്ങി അറുന്നൂറോളം പേരാണ് സമ്മേനത്തില്‍ പങ്കെടുത്തത്.
സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട ജിഎസ്ടി കൗണ്‍സില്‍ യോഗം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ വൈകിട്ട് ആറിന് യോഗം ചേര്‍ന്ന് ജിഎസ്ടി മാറ്റത്തിലേക്കുള്ള അവസാനവട്ട ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു. രാത്രി 11ന്് പാര്‍ലമെന്റ് സെന്‍ട്രല്‍ഹാളില്‍ ആരംഭിച്ച സമ്മേളനത്തില്‍ ജിഎസ്ടിയെ കുറിച്ചുള്ള രണ്ട് ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അര്‍ധരാത്രി ജിഎസ്ടിക്ക് നാന്ദി കുറിച്ച് സെന്‍ട്രല്‍ഹാളില്‍ മണിമുഴങ്ങി.

Latest News