Sorry, you need to enable JavaScript to visit this website.

സ്പീക്കർ പ്രവർത്തിക്കേണ്ടത് എങ്ങിനെയെന്ന് നിർദ്ദേശിക്കാനാകില്ല-സുപ്രീം കോടതി

ന്യൂദൽഹി- കർണാടക സ്പീക്കർ എങ്ങിനെ പ്രവർത്തിക്കണമെന്ന് നിർദ്ദേശിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. വിമത എം.എൽ.എമാരുടെ അയോഗ്യതയുടെ കാര്യത്തിലും ഇടപെടാൻ കഴിയില്ലെന്നും അയോഗ്യതക്ക് മുമ്പ് രാജിയിൽ തീരുമാനമെടുക്കാൻ ഭരണഘടനാപരമായി എന്തെങ്കിലും തടസമുണ്ടോ എന്ന കാര്യം മാത്രമേ പരിശോധിക്കാനാകൂവെന്നും സുപ്രീം കോടതി വ്യക്തമാക്കി. കർണാടക സ്പീക്കർ രമേശ് കുമാർ രാജി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിമത എം.എൽ.എമാർ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. അതേസമയം, എം.എൽ.എ സ്ഥാനത്തിരിക്കാൻ താൽപര്യമില്ലാത്തവരെ അതിന് നിർബന്ധിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് വിമതർക്ക് വേണ്ടി ഹാജരായ മുകുൾ റോഹ്തഗി ചോദിച്ചു. വ്യാഴാഴ്ചയാണ് കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. എം.എൽ.എമാരുടെ രാജിയും അയോഗ്യത കാര്യവും ഒന്നിച്ചുതീരുമാനിക്കാമെന്നാണ് കർണാടക സ്പീക്കറുടെ നിലപാട്. എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണമെന്നും മുകുൾ റോഹ്്തഗി ആവശ്യപ്പെട്ടു. 
എന്നാൽ ഫെബ്രുവരിയിലാണ് അയോഗ്യതക്കുള്ള നടപടികൾ തുടങ്ങിയതെന്നും അന്ന് എം.എൽ.എമാർ രാജി നൽകിയിരുന്നില്ലെന്നും സർക്കാറിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി വാദിച്ചു. അയോഗ്യത ആവശ്യം നേരത്തെ വന്നതിനാൽ അക്കാര്യത്തിലാണ് തീരുമാനമെടുക്കേണ്ടത്. അയോഗ്യതയിൽനിന്ന് രക്ഷപ്പെടാനുള്ള മാർഗമല്ല രാജിയെന്നും അഭിഷേക് സിംഗ്വി വ്യക്തമാക്കി.
 

Latest News