ഹജ് കമ്മിറ്റി വഴിയെത്തിയ മലയാളി ഹാജിമാരുടെ മക്ക യാത്ര ഇന്നു മുതല്‍

മദീന- മദീന വിമാനത്താവളം വഴിയെത്തിയ ഇന്ത്യന്‍ ഹജ് തീര്‍ഥാടകരുടെ മക്കയിലേക്കുള്ള യാത്ര തുടരുകയാണ്. കരിപ്പൂരില്‍ നിന്നും കഴിഞ്ഞ ഏഴാം തിയതി മുതല്‍ എത്തി തുടങ്ങിയ മലയാളി ഹാജിമാരുടെ പ്രവാചക നഗരിയിലെ എട്ട് ദിവസത്തെ താമസവും നാല്‍പത് വഖ്ത്തിലെ നിര്‍ബന്ധിത നമസ്‌കാരവും പൂര്‍ത്തിയാക്കി ചരിത്ര പ്രധാന്യമുള്ള സ്ഥലങ്ങളുടെ സന്ദര്‍ശനവും നടത്തി ഇന്ന് മുതല്‍ മക്കയിലേക്ക് യാത്ര തിരിക്കും. കരിപ്പൂരില്‍ നിന്നും ആദ്യ ദിവസമെത്തിയ രണ്ട് വിമാനങ്ങളിലെ 600 ഹാജിമാര്‍ സുബ്ഹി നമസ്‌ക്കാരശേഷം രാവിലെ 8 മണിക്കും രണ്ടാം ദിവസമെത്തിയ ആദ്യ വിമാനത്തിലെ 300 ഹാജിമാര്‍ അസര്‍ നമസ്‌കാരാനന്തരം നാല് മണിക്കും പ്രവാചക നഗരിയോട് സലാം പറയും. മസ്ജിദുന്നബവിക്ക് പരിസരത്തുള്ള ഹാജിമാരുടെ താമസ കേന്ദ്രങ്ങളില്‍ നിന്ന് പ്രത്യക ബസുകളില്‍ ഇഹ്‌റാം വേഷത്തിലാവും ഹാജിമാര്‍ പുറപ്പെടുക. പിന്നീട് മീക്കാത്ത് മസ്ജിദില്‍ നിന്ന് ഇഹ്‌റാമില്‍ പ്രവേശിച്ചാണ് യാത്ര തുടരുക. മക്കയിലെത്തുന്ന എന്‍.സി.എന്‍.ടി കാറ്റഗറിയിലുള്ളവര്‍ മസ്ജിദുല്‍ ഹറാമിന്റെ പരിസരത്തുള്ള താമസ കേന്ദ്രങ്ങളിലും അസീസിയ കാറ്റഗറിയിലുള്ളവര്‍ മഹത്തത്തുല്‍ ബങ്കിന്റെയും അബ്ദുള്ള ഹിയാത്ത റോഡിന്റെയും പരിസരത്തുള്ള താമസ കേന്ദ്രങ്ങളില്‍ ലഗേജുകളിറക്കി ഉംറ നിര്‍വഹിച്ച ശേഷമാണ് റൂമുകളിലെത്തുക. ഇന്ന് പുറപ്പെടുന്ന ആദ്യ സംഘങ്ങളെ കോര്‍ഡിനേറ്റര്‍ ടീം ലീഡര്‍ സൈതലവി, കേരളത്തില്‍ നിന്നെത്തിയ സര്‍ക്കാര്‍ വളണ്ടിയര്‍മാരായ മുജീബ്, അബ്ദുല്‍ ജലീല്‍, അബൂബക്കര്‍, ഇബ്രാഹിം, എന്നിവര്‍ അനുഗമിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍  ആദ്യമാദ്യമെത്തിയ സംഘങ്ങള്‍ യഥാക്രമത്തില്‍ മക്കയിലക്ക് പോകും. മദീനയിലെത്തിയ മലയാളികളടക്കമുള്ള ഇന്ത്യന്‍ ഹാജിമാര്‍ ഹജിനു ശേഷം ജിദ്ദ വിമാനതാവളം വഴിയായിരിക്കും ജന്മനാട്ടിലേക്ക് തിരിക്കുക.


 

 

Latest News