Sorry, you need to enable JavaScript to visit this website.

സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാനെ ഭൂമി കൈയേറ്റക്കാരില്‍ ഉള്‍പ്പെടുത്താന്‍ നീക്കം

ലഖ്‌നൗ- സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാനെ ഭൂമി കൈയേറ്റക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി ഉത്തര്‍പ്രദേശിലെ റാംപുര്‍ ജില്ലാ ഭരണകൂടം. അസം ഖാനെ അറസ്റ്റ് ചെയ്യാനും നീക്കമുണ്ട്.
യു.പി സര്‍ക്കാരിന്റെ ഭൂമാഫിയ വിരുദ്ധ പോര്‍ട്ടലില്‍ അസം ഖാന്റെ പേര് ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ സൂചന നല്‍കി. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തുടങ്ങിയ പോര്‍ട്ടലാണിത്. ഭൂമി കൈയേറ്റക്കാരെ തിരിച്ചറിയാനും കൈയേറ്റം സംബന്ധിച്ച പരാതികള്‍ ജനങ്ങള്‍ക്ക് സര്‍ക്കാരിനെ അറിയിക്കാന്‍ അവസരം ഒരുക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് അസം ഖാനെതിരെ 30 ലേറെ കേസുകളുണ്ടെന്ന് പോലീസ് പറയുന്നു.
വിവിധ പോലീസ് സ്‌റ്റേഷനുകളില്‍നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ ജില്ലാ മജിസ്‌ട്രേറ്റും പോലീസ് സൂപ്രണ്ടും വിലയിരുത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. റാംപുരില്‍ മുഹമ്മദ് അലി ജൗഹര്‍ യൂനിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ അസംഖാന്‍ 26 കര്‍ഷകരില്‍നിന്ന് ഭൂമി കൈയേറിയെന്ന പരാതിയില്‍ അടുത്തിടെ പോലീസ് കേസെടുത്തിരുന്നു.
ഭൂമി ഏറ്റെടുക്കാനുള്ള സമ്മത പത്രത്തില്‍ തങ്ങളെ ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചുവെന്നാണ് കര്‍ഷകരുടെ പരാതി.
ഓരോ പരാതിയിലും വെവ്വേറെയാണ് അസം ഖാനെതിരെ കേസെടുത്തിരിക്കുന്നത്. യു.പി മന്ത്രിയായിരുന്ന കാലത്ത് പദവി ദുരുപയോഗപ്പെടുത്തി ഭൂമി കൈയേറിയെന്നാണ് റവന്യൂ വകുപ്പ് ആരോപിക്കുന്നത്. എന്നാല്‍ സ്വന്തം ആവശ്യത്തിനു വേണ്ടി അദ്ദേഹം ഒരു തുണ്ട് ഭൂമി പോലും കൈയേറിയിട്ടില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ പറയുന്നു.

 

Latest News