ന്യൂദൽഹി- ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള കലഹം തീരാൻ ഇടപെട്ട യുവാവിനെ കുത്തിക്കൊന്നു. തെക്കൻ ദൽഹിയിലാണ് സംഭവം. 20 കാരനായ സഞ്ചയ് പാണ്ഡെ എന്ന യുവാവാണ് അയൽവാസിയായ ദമ്പതികളുടെ കലഹത്തിൽ ഇടപെട്ടു ഒടുവിൽ കൊല്ലപ്പെട്ടത്. സംഭവത്തെ കുറിച്ച് ദൽഹി പോലീസ് പറയുന്നതിങ്ങനെ. കൊല്ലപ്പെട്ട സഞ്ചയ് പാണ്ഡെയും അടുത്ത ബന്ധുവുമായ അജിത് എന്ന യുവാവും ദമ്പതികളായ ജിതിൻ ബോറയുടെയും രുക്‌മിണി ദേവിയുടെയും സമീപത്തെ റൂമിലാണ് താമസിക്കുന്നത്. സഞ്ചയ് പാണ്ഡെയും അജിതും ദമ്പതികളുടെ വീട്ടിൽ ഇവരുമായി സംസാരിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ജിതിൻ ബോറയും രുക്‌മിണി ദേവിയും തമ്മിൽ കുടുംബ പ്രശ്‌നം ഉയരുകയും ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെടുകയും ചെയ്‌തു. ഇതിനിടയിൽ തർക്കം മുറുകിയപ്പോൾ സഞ്ചയ് പാണ്ഡെ ഇരുവർക്കിമിടയിൽ ഇടപെട്ടു രമ്യതയിലെത്തിച്ചു. ശാന്തത കൈവന്ന ശേഷം സഞ്ചയ് പാണ്ഡെ തന്റെ തൊട്ടടുത്ത മുറിയിലേക്ക് പോയി. പിന്നീട് അൽപ സമയത്താണ് ശേഷം കത്തിയുമായി സഞ്ചയ് പാണ്ഡെയുടെ റൂമിലെത്തിയ ജിതിൻ ബോറ നെഞ്ചത്തും തുടക്കും കുത്തുകയായിരുന്നു. കുത്തേറ്റു നിലത്ത് വീണ സഞ്ചയ് പാണ്ഡെയെ അയൽവാസികൾ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം രക്ഷപ്പെട്ട ബോറയെ സുഹൃത്തിന്റെ മുറിയിൽ വെച്ച് പിന്നീട് അറസ്‌റ്റു ചെയ്‌തു. കൊല്ലപ്പെട്ട യുവാവ് സെക്യൂരിറ്റി ഗാർഡായും ടീ ഷോപ്പിലെ തൊഴിലാളിയായും ജോലി ചെയ്‌തു വരികയായിരുന്നു.