സൻആ- യമനിലെ വിമതരായ ഇറാൻ അനുകൂല ഹൂതികളുടെ നിയന്ത്രണത്തിലുള്ള കോടതി 30 പേർക്ക് വധശിക്ഷ വിധിച്ചു. അറബ് സഖ്യസേനക്ക് വേണ്ടി വിവരങ്ങൾ കൈമാറി ചാര പ്രവർത്തനം നടത്തിയെന്നാരോപിച്ചാണ് വിദ്യാഭ്യാസ പ്രവർത്തകർ, ട്രേഡ് യൂണിയൻ പ്രവർത്തകർ, പ്രബോധകർ എന്നിവർക്കെതിരെ വധശിക്ഷ വിധിച്ചത്. കഴിഞ്ഞ ഒരു വർഷമായി 36 പേർ വിമത സൈനിക കസ്‌റ്റഡിയിൽ ആയിരുന്നു. ഇവരിൽ ആറു പേരെ വിട്ടയക്കുകയും ബാക്കിയുള്ളവർക്ക് ശിക്ഷ വിധിക്കുകയുമായിരുന്നു. സംഭവത്തിൽ ആംനസ്‌റ്റി ഇന്റർനാഷണൽ ശക്തമായി പ്രതിഷേധിച്ചു. രാഷ്‌ട്രീയ എതിരാളികളെ ലക്ഷ്യമാക്കുകയാണ് ഹൂതികളെന്നു ആംനെസ്റ്റി പറഞ്ഞു.
വധശിക്ഷ വിധിക്കപ്പെട്ടവരിൽ ഭാഷാ പ്രൊഫസർമയായ അഞ്ചു പേരുടെ 45 കാരനായ പിതാവും ഉൾപ്പെടും. 2016 ലാണ് ഹൂതി സൈന്യം ഇദ്ദേഹത്തെ പിടികൂടിയത്. 2015 മുതൽ ഹൂതികൾ ഇവിടെ പ്രത്യേക ക്രിമിനൽ കോടതി നടത്തി വരുന്നുണ്ട്. ഇവർക്കെതിരെ നിൽക്കുന്നവരെ പിടികൂടി വിചാരണ നടത്തുകയാണ് കോടതിയുടെ ലക്ഷ്യമെന്ന് ആംനെസ്റ്റി മിഡിൽ ഈസ്‌റ്റ് റിസേർച്ച് ഡയറക്റ്റർ ലിൻ മാലൂഫ് പറഞ്ഞു. 2014 ൽ ഹൂതികൾ സൻആ പിടിച്ചെടുത്തതിന് ശേഷം നിരവധി വധശിക്ഷ ഇവരുടെ കോടതികളിൽ നിന്നും വിധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സഊദിക്ക് സഹായകമായി പ്രവർത്തിച്ചുവെന്നു ചൂണ്ടിക്കാട്ടി രണ്ടു യുവാക്കളെയും ജനുവരിയിൽ യു എ ഇ ക്കു വേണ്ടി ചാര പ്രവർത്തനം നടത്തിയെന്ന കേസിൽ 22 കാരിയായ അസ്‌മ അൽ ഉമേസിയെയും രണ്ടു യുവാക്കൾക്കുമെതിരെ വധശിക്ഷ വിധിച്ചിരുന്നു. ഇറാൻ അനുകൂല ഹൂതികൾ സൻആ പിടിച്ചതോടെയാണ് ഏതാനും മാസങ്ങൾക്ക് ശേഷം 2015 ൽ അറബ് സഖ്യ സേന യമനിൽ സൈനിക നീക്കം തുടങ്ങിയത്.