പ്രവാസികളില്‍നിന്ന് 74 ശതമാനം ഓഹരി സമാഹരിച്ച് കമ്പനി രൂപീകരിക്കും

തിരുവനന്തപുരം- പ്രവാസി മലയാളികളില്‍ നിന്നും 74 ശതമാനം ഓഹരി മൂലധനം സമാഹരിച്ച് എന്‍.ആര്‍.കെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 26 ശതമാനം ഓഹരി സര്‍ക്കാരിനായിരിക്കും. എന്‍.ആര്‍.കെ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഹോള്‍ഡിംഗ് കമ്പനി ലിമിറ്റഡ് എന്നായിരിക്കും നിര്‍ദിഷ്ട കമ്പനിയുടെ പേര്. ലോക കേരള സഭയുടെ സ്റ്റാന്റിംഗ് കമ്മിറ്റികള്‍ സമര്‍പ്പിച്ച ശുപാര്‍ശകളില്‍ പ്രധാനപ്പെട്ടതാണ് പ്രവാസി നിക്ഷേപ കമ്പനിയുടെ രൂപീകരണം.
പ്രവാസി നിക്ഷേപം ഉപയോഗപ്പെടുത്തി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. ഇതിനു വേണ്ടി പ്രത്യേക ഉദ്ദേശ്യ കമ്പനിയോ സബ്‌സിഡിയറി കമ്പനിയോ ഹോള്‍ഡിംഗ് കമ്പനിക്കു കീഴില്‍ രൂപീകരിക്കാവുന്നതാണ്. എന്‍.ആര്‍.ഐ ടൗണ്‍ഷിപ്പുകളുടെ നിര്‍മാണം, പശ്ചാത്തല സൗകര്യ വികസനം മുതലായ മേഖലകളില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചാണ് കമ്പനി രൂപീകരിക്കുന്നത്.
കമ്പനിയുടെ സ്‌പെഷ്യല്‍ ഓഫീസറായി നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിക്കാനും തീരുമാനിച്ചു.

Latest News