ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണു, രണ്ടു ദിവസം അതില്‍ തന്നെ!

തിരുവനന്തപുരം- മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മറ്റെല്ലാം മറന്നുപോകും. ചുറ്റുമുള്ള ലോകം തന്നെ ഇല്ലാതാകും. ചെറിയൊരു സ്‌ക്രീനില്‍കൂടി പിന്നെ ലോകസഞ്ചാരമാണ്. മുന്നില്‍ കിണറുണ്ടെങ്കില്‍ കൂടി അറിയില്ല. നേരെ അകത്തേക്ക് പോകും.
നെടുമങ്ങാട്ട് ഇത് സംഭവിച്ചു. വീടിന് ചേര്‍ന്നുള്ള കിണറ്റിന്റെ ആള്‍ മറയുടെ തൂണില്‍ ചാരിയിരുന്നു ഫോണ്‍ ചെയ്യവേ കിണറ്റില്‍ വീണ യുവാവ് ഉള്ളില്‍ക്കഴി!്ഞത് രണ്ടു ദിവസം. ബുധനാഴ്ച രാത്രി കിണറ്റില്‍ വീണ കൊഞ്ചിറ നാല്മുക്ക് വിളയില്‍ വീട്ടില്‍ പ്രദീപാണ് (38) രണ്ടു രാത്രിയും ഒന്നര പകലും കിണറ്റില്‍ കഴിഞ്ഞത്. ഇന്നലെ ഉച്ചക്ക്  കിണറ്റിന് സമീപത്തുകൂടി കടന്നു പോയവര്‍ ഉള്ളില്‍ നിന്നു ശബ്ദം കേട്ട് നോക്കിയപ്പോള്‍ മാത്രമാണ് പുറംലോകം വിവരമറിഞ്ഞത്.
പ്രദീപും മാതാവും മാത്രമാണ് വീട്ടില്‍ താമസം. സംഭവം നടക്കുമ്പോള്‍ അമ്മ സ്ഥലത്തുണ്ടായിരുന്നില്ല. രണ്ട് അടിയോളം വെള്ളം മാത്രമാണു കിണറ്റില്‍ ഉണ്ടായിരുന്നത്.  പരുക്കേല്‍ക്കാതെ രക്ഷപ്പെട്ട പ്രദീപ് കിണറ്റിന്റെ തൊടിയോട് ചേര്‍ന്നുള്ള ഭാഗത്ത് കയറിയിരുന്നു. കരക്ക് കയറാന്‍ കഴിയുമായിരുന്നുമില്ല.
വിവരമറിഞ്ഞ് നെടുമങ്ങാട്ടെ ഫയര്‍ഫോഴ്‌സ് അസി. സ്‌റ്റേഷന്‍ ഓഫിസര്‍ ഡി.അജികുമാറിന്റെ നേതൃത്വത്തില്‍ രക്ഷകരെത്തി കിണറ്റില്‍ വല ഇറക്കിയാണ് പ്രദീപിനെ കരയ്ക്ക് എത്തിച്ചത്.

 

Latest News