Sorry, you need to enable JavaScript to visit this website.

ദാവൂദ് ഇബ്രാഹിം കറാച്ചിയില്‍ ഒളിവില്‍; ചിത്രം പുറത്തുവിട്ട് ചാനല്‍

ന്യൂദല്‍ഹി- ഇന്ത്യ കൈമാറാന്‍ ആവശ്യപ്പെടുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്ന് തെളിയിക്കുന്ന ഫോട്ടോ പുറത്തുവന്നു. ദാവൂദ് പാക്കിസ്ഥാനില്‍ ഇല്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ് ദാവൂദ് അടുത്ത അനുയായി ജാബിര്‍ മോട്ടിവാലയുമായി സംസാരിക്കുന്ന ഫോട്ടോ പുറത്തുവന്നരിക്കുന്നത്. ദാവൂദ് പാക്കിസ്ഥാനില്‍ ഇല്ലെന്ന് വ്യാഴാഴ്ച പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചതിനു പിന്നാലെ സീ ന്യൂസ് ചാനലാണ് ചിത്രം പുറത്തുവിട്ടത്.

25 വര്‍ഷമായി ഒളിവില്‍ കഴിയുന്ന ദാവൂദിന്റെ ഏറ്റവും പുതിയ ചിത്രമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ക്ലീന്‍ ഷേവ് ചെയ്ത ദാവൂദ് ഇബ്രാഹിം ഫോട്ടോയില്‍ തികച്ചും ആരോഗ്യവാനാണ്. ദാവൂദ് രോഗബാധിതനാണെന്നും കാല്‍മുട്ടിനു കഠിനമായ പ്രശ്‌നങ്ങളുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  

കറാച്ചിയില്‍ ദാവൂദിന്റെ ക്ലിഫ്ടണ്‍ വീടിനു തൊട്ടടുത്തു തന്നയാണ് അടുത്ത കൂട്ടാളി ജാബിര്‍ മോട്ടിവാലയും താമസിക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിഗമനം. ദാവൂദിന്റെ ഭാര്യ മെഹ്ജാബിനുമായും മകന്‍ മൊയിന്‍ നവാസുമായി ജാബിറിനു കുടുംബബന്ധമുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍, ഭീഷണിപ്പെടുത്തി പണം തട്ടല്‍, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങള്‍ക്ക്് എഫ്ബിഐ കേസെടുത്തതിനെ തുടര്‍ന്ന് അമേരിക്കയുടെ ആവശ്യപ്രകാരം സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ജാബിറിനെ 2018 ഓഗസ്റ്റ് 17ന് അറസ്റ്റ് ചെയ്തിരുന്നു. ജാബിറിനെ അമേരിക്കയിലേക്കു നാടുകടത്തണമെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ജാബിറിനെ അമേരിക്കയിലേക്കു നാടുകടത്താനുള്ള നീക്കത്തിനെതിരെ ലണ്ടനിലെ പാക്ക് ഹൈക്കമ്മിഷന്‍ രംഗത്തെത്തിയിരുന്നു. ജാബിര്‍ മാന്യനായ വ്യവസായിയാണെന്നും ഡി കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്നും ഹൈക്കമ്മിഷന്‍ യു.കെ കോടതിയില്‍ കത്തു നല്‍കി.
ജാബിറിന്റെ നാടുകടത്തല്‍ ഹരജിയുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന വിവരം അറ്റോര്‍ണി ജനറല്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ബോധിപ്പിച്ചത്. ഡി കമ്പനിയുടെ രാജ്യാന്തര പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ജാബിറാണെന്നും പറയുന്നു.

 

Latest News