ട്രംപിനെ ഹാപ്പിയാക്കിയത് മോഡിയല്ല, സ്‌പൈസ് ജെറ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഹാപ്പിയാക്കിയത് ബജറ്റ് എയര്‍ലൈന്‍ കമ്പനിയായയ സ്‌പൈസ് ജെറ്റ്.
പുതിയ വിമാനങ്ങള്‍ക്കായി വലിയ ഓര്‍ഡറാണ് കിട്ടിയതെന്നും അത് അമേരിക്കയില്‍ കൂടുതല്‍ തൊഴിലവസരങ്ങളുണ്ടക്കാന്‍ സഹായകമാണെന്നുമാണ് ട്രംപ് പറഞ്ഞത്. യു.എസ് പൗരന്മാര്‍ക്ക് തൊഴിലുറപ്പാക്കുമെന്നത് തീവ്ര ദേശീയത ഉയര്‍ത്തി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപിന്റെ മുഖ്യവാഗ്ദാനമായിരുന്നു.
വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനില്‍ മോഡിയോടൊപ്പം സംയുക്തമായി വര്‍ത്താ ലേഖകരെ കണ്ടപ്പോഴാണ് ട്രംപ് തന്നെ ഹാപ്പിയാക്കിയ കാര്യം വെളിപ്പെടുത്തിയത്. ഒരു ഇന്ത്യന്‍ കമ്പനി അടുത്തിടെ 100 പുതിയ അമേരിക്കന്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതില്‍ സന്തോഷവാനാണെന്നും അത് ആയിരക്കണക്കിന് അമേരിക്കന്‍ തൊഴിലുകള്‍ സൃഷ്ടിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
220 കോടി ഡോളറിന്റെ ബോയിംഗ് വിമാനങ്ങള്‍ക്കാണ് സ്‌പൈസ് ജെറ്റ് ഓര്‍ഡര്‍ നല്‍കിയത്. ഇവ അമേരിക്കയിലാണ് നിര്‍മിക്കുകയെന്നും യു.എസ് വാണിജ്യ വകുപ്പിന്റെ കണക്കുപ്രകാരം ഇത് 1,32,000 വിദഗ്ധര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്നും സ്‌പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിംഗ് പറയുന്നു.
ബോയിംഗ് 737 വിമാനങ്ങളടക്കം 205 വിമാനങ്ങള്‍ക്ക് സ്‌പൈസ് ജെറ്റ് ഓര്‍ഡര്‍ നല്‍കിയത്. ഇന്ത്യയിലെ മറ്റു ബജറ്റ് എയര്‍ കമ്പനികളായ ഇന്‍ഡിഗോ, ഗോ എയര്‍, എയര്‍ ഏഷ്യ, വിസ്താര തുടങ്ങിയവ ഫ്രാന്‍സ് ആസ്ഥനമായ എയര്‍ ബസില്‍നിന്നാണ് വിമാനങ്ങള്‍ വാങ്ങുന്നത്.

 

Latest News