Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എസ്.ഐ സാബുവിനെ റിമാന്‍ഡ് ചെയ്തു; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

തൊടുപുഴ- നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഒന്നാം പ്രതി എസ്.ഐ സാബുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സാബുവിനെ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റാണ്  റിമാന്‍ഡ് ചെയ്തത്. ആശുപത്രിയിലെത്തി മജിസ്‌ട്രേറ്റ് സാബുവിന്റെ മൊഴിയെടുത്തു.

രാജ്കുമാറിന്റെ ശരീരത്തില്‍ 14 പരിക്കുകളും എട്ട് ചതവുകളുമുണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 12ന് വൈകിട്ട് പിടിയിലായ രാജ്കുമാറിനെ 15ന് അര്‍ധരാത്രി വരെ പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ചു.

പ്രതികള്‍ രാജ്കുമാറിന്റെ കാലുകള്‍ പുറകോട്ട് വലിച്ച് വെക്കുകയും കാല്‍വെള്ളയില്‍ ഏതോ ബലമുള്ള ദണ്ഡ് ഉപയോഗിച്ച് മര്‍ദിക്കുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തുമ്പോള്‍ നിവര്‍ന്ന് നില്‍ക്കാനോ നടക്കാനോ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു രാജ്കുമാറെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിക്രൂരമായ മര്‍ദനത്തില്‍ രാജ്കുമാറിന്റെ തുടകളിലും കാലുകളിലും ആഴത്തിലുള്ള ചതവുകളുണ്ടായി. ഇതാണ് ന്യുമോണിയ ബാധക്കും മരണത്തിനും കാരണമായത്.

പോലീസ് ഡ്രൈവര്‍ സജീവ് ആന്റണി വണ്ടിപ്പെരിയാറില്‍ വെച്ച് എസ്.ഐ സാബുവിന്റെ സാന്നിധ്യത്തില്‍ രാജ്കുമാറിനെ മര്‍ദിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. കേസിലെ ഒന്നുമുതല്‍ നാല് വരെയുള്ള പ്രതികളാണ് കസ്റ്റഡി മരണത്തിന് നേതൃത്വം കൊടുത്തതെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ, ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതി സാബുവിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.  ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ കൂടുതല്‍ പരിശോധന നടത്തിയ ശേഷം ഡിസ്ചാര്‍ജ് തീരുമാനമെടുക്കും.

 

Latest News