Sorry, you need to enable JavaScript to visit this website.

ഗോഡൗണില്‍ അഗ്നിബാധ; റിയാദില്‍ തൊടുപുഴ സ്വദേശി മരിച്ചു

റിയാദ്-  എക്‌സിറ്റ്-18ലെ ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തില്‍ മലയാളി മരിക്കുകയും ഈജിപ്തുകാരന് പരിക്കേല്‍ക്കുകയും ചെയ്തു. തൊടുപുഴ മുട്ടം മ്രാല സ്വദേശി പൊട്ടേങ്ങല്‍ അബ്ദുസ്സലാം (49) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഈജിപ്തുകാരനായ അഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൗഫ ഓഡിറ്റോറിയത്തിന് സമീപം ഈത്തപ്പഴ കമ്പനിയുടെ ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്.

ഗോഡൗണിന്റെ മുന്‍ഭാഗത്താണ് ആദ്യം തീ പടര്‍ന്നത്. ഈ സമയം അബ്ദുസ്സലാമും അഹമ്മദും മാത്രമാണ് ഉണ്ടായിരുന്നത്. പ്രധാന വാതിലിന്റെ ഭാഗത്ത് തീ ആളിക്കത്തുന്നതിനാല്‍ ഇരുവര്‍ക്കും രക്ഷപ്പെടാനായില്ല. അതിനിടെ അഹമ്മദ് തീയിലൂടെ ഓടി പുറത്ത് കടന്നു. സാരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. അബ്ദുസ്സലാം രക്ഷ തേടി മുകള്‍നിലയിലേക്കാണ് പോയത്.

തൊട്ടടുത്ത കെട്ടിടത്തില്‍ താമസിക്കുന്ന സുഹൃത്തിനെ നിരന്തരം മൊബൈലില്‍ സഹായത്തിനായി വിളിച്ചിരുന്നു. അരമണിക്കൂറിനകം സിവില്‍ ഡിഫന്‍സ് എത്തി തീ അണച്ചെങ്കിലും അപ്പോഴേക്കും കനത്ത പുകയില്‍ ശ്വാസംമുട്ടി അബ്ദുസ്സലാം മരിച്ചിരുന്നു. 12 വര്‍ഷമായി കമ്പനിയിലെ ഡ്രൈവറായിരുന്നു ഇദ്ദേഹം.

പിതാവ്: മുഹമ്മദ്. മാതാവ്: നബീസ. ഭാര്യ: സിജി. ഏക മകന്‍ അക്ബര്‍ഷാ തുടങ്ങനാട് സെന്റ് തോമസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: കുഞ്ഞുമുഹമ്മദ്, അഹമ്മദ്കുട്ടി, മൊയ്തീന്‍ കുട്ടി, അഷ്റഫ്, മുസ്തഫ, സൈനബ, സുബൈദ, റെയ്ഹാനത്ത്.
ശുമൈസി മോര്‍ച്ചറിയിലുള്ള മൃതദേഹം ഇവിടെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, റഫീഖ് മങ്കട, റഫീഖ് മഞ്ചേരി, റിയാസ് തിരൂര്‍ക്കാട് എന്നിവര്‍ പൂര്‍ത്തിയാക്കി വരുന്നു.

 

 

Latest News