Sorry, you need to enable JavaScript to visit this website.

ശത്രുരാജ്യമാണെന്ന് നോക്കിയില്ല; ഇറാനിക്ക് നല്‍കുന്നത് വിദഗ്ധ ചികിത്സയെന്ന് സൗദി

റിയാദ് - ചെങ്കടലിൽ ശത്രുതാപരമായ പ്രവർത്തനം നടത്തുന്ന ഇറാൻ കപ്പൽ സാവീസിൽ നിന്ന് സഖ്യസേന രക്ഷപ്പെടുത്തി ജിസാൻ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇറാനിക്ക് വിദഗ്ധ ചികിത്സകൾ നൽകുന്നതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. ഇറാൻ റെവല്യൂഷനറി ഗാർഡിലോ മറ്റു വകുപ്പുകളിലോ ജോലി ചെയ്യുന്ന വ്യക്തിയാണോയെന്ന കാര്യം മാനുഷിക ദൗത്യങ്ങളിൽ സഖ്യസേന നോക്കാറില്ല. ഇസ്‌ലാം അനുശാസിക്കുന്ന ധാർമികാധ്യാപനങ്ങൾക്കും അന്താരാഷ്ട്ര മര്യാദകൾക്കും അനുസൃതമായാണ് പരിക്കേറ്റ ഇറാനിയുടെ കേസ് സഖ്യസേന കൈകാര്യം ചെയ്തത്. 


ചെങ്കടലിന്റെ തെക്കു ഭാഗത്ത് ഭീഷണികൾ സൃഷ്ടിച്ച് സംശയകരമായ പ്രവർത്തനങ്ങളാണ് ഇറാൻ കപ്പൽ സാവീസ് നടത്തുന്നത്. സഖ്യസേനക്കും യെമൻ ജനതക്കുമെതിരെ ശത്രുതാപരമായ പ്രവർത്തനങ്ങളും കപ്പൽ നടത്തുന്നു. ചെങ്കടലിന്റെ തെക്കു ഭാഗത്ത് സമുദ്ര പാതകൾക്കും ആഗോള വ്യാപാരത്തിനും ഇറാൻ കപ്പൽ തുടർച്ചയായ ഭീഷണി സൃഷ്ടിക്കുന്നതായും സഖ്യസേനാ വക്താവ് പറഞ്ഞു. 


ഇറാൻ കപ്പലിൽ ഗുരുതരാവസ്ഥയിലുള്ള ഇറാനിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് നീക്കുന്നതിന് ജിദ്ദ സെർച്ച് ആന്റ് റെസ്‌ക്യു കോ-ഓർഡിനേഷൻ സെന്ററിന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വഴി അപേക്ഷ ലഭിക്കുകയായിരുന്നു. ഈ സമയത്ത് ഇറാൻ കപ്പൽ യെമനിലെ അൽഹുദൈദ തുറമുഖത്തു നിന്ന് 95 നോട്ടിക്കൽ മൈൽ അകലെയായിരുന്നു. എയർ ആംബുലൻസ് ഉപയോഗിച്ചാണ് സഖ്യസേന ഗുരുതരാവസ്ഥയിലുള്ള ഇറാനിയെ ജിസാൻ മിലിട്ടറി ആശുപത്രിയിലേക്ക് നീക്കിയത്.  

Latest News