വയനാട്ടിലെ വൈറല്‍ കടുവയെ മറ്റു ഭാഷക്കാരും സ്വന്തമാക്കി; സ്ഥിരീകരണം നല്‍കാതെ വനംവകുപ്പ്

കല്‍പറ്റ- സമൂഹ മാധ്യമങ്ങളില്‍ വിവാദം സൃഷ്ടിച്ച വയനാട്ടിലെ കടുവയെ പല സംസ്ഥാനങ്ങളും സ്വന്തമാക്കി. വിവിധ സംസ്ഥാനങ്ങളില്‍ കടുവ ഇറങ്ങിയെന്നും ബൈക്ക് യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തിയെന്നുമുള്ള തരത്തിലാണ് വീഡിയോ പ്രചരക്കുന്നത്.

ബന്ദിപ്പൂരില്‍ ചാമരാജനഗറിനു സമീപം യാത്രികര്‍ക്കു നേരെ കടുവ ചാടിയെന്ന തരത്തില്‍ ഇതേ വീഡിയോ കന്നഡ ചാനലുകളില്‍ വാര്‍ത്തയായി. ഇതരഭാഷകളിലുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും അതതു മേഖലയിലെ വനത്തിനുള്ളിലെ കടുവ എന്ന വിശദീകരണത്തോടെയാണ് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്.

കടുവ വയനാട്ടിലേതാണെന്ന് സ്ഥിരീകരിക്കാന്‍ വനംവകുപ്പ് ഇതുവരെ തയാറായിട്ടില്ല. എന്നാല്‍ വീഡിയോ ചിത്രീകരിച്ചതായി കരുതുന്ന ദിവസങ്ങളില്‍ മേഖലയില്‍ കടുവയുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ്  നല്‍കിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി യാത്രക്കാര്‍ രംഗത്തുവന്നിട്ടുണ്ട്.  
 സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചെതലയം റെയ്ഞ്ച് ഓഫിസര്‍ വി. രതീശന്‍ ഇരുളം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസറോട് ആവശ്യപ്പെട്ടിരിക്കയാണ്.
പാമ്പ്രയില്‍ കടുവയിറങ്ങിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെ ഫോറസ്റ്ററും ഗാര്‍ഡും കടുവയെ നിരീക്ഷിക്കാന്‍ ബൈക്കില്‍ പോകുമ്പോള്‍ അവര്‍ക്കു നേരെയാണു കടുവ ചാടിയതെന്ന വാദവും വനംവകുപ്പ് നിഷേധിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ ബത്തേരി- പുല്‍പള്ളി റൂട്ടില്‍ സഞ്ചരിക്കുകയായിരുന്ന തങ്ങളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവ ഇറങ്ങിയിട്ടുണ്ടെന്ന മുന്നറിയിപ്പ് നല്‍കി പാമ്പ്രയില്‍ തടഞ്ഞതായി ബൈക്ക് യാത്രികരായ കൊല്ലം സ്വദേശി കാര്‍ത്തിക് കൃഷ്ണനും തൃശൂര്‍ സ്വദേശി സഞ്ജയ് കുമാറും വെളിപ്പെടുത്തുന്നു.

മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളായ ഇരുവരും പ്രോജക്ടിന്റെ ഭാഗമായുള്ള വിവരശേഖരണത്തിനു ചെതലയം റെയ്ഞ്ച് ഓഫിസിലേക്കു പോകുകയായിരുന്നു. തങ്ങള്‍ക്ക് മുമ്പ് പോയ മറ്റു വാഹനങ്ങളെയും തടഞ്ഞിരുന്നുവെന്ന് ഇരുവരും പറയുന്നു.

ശനിയാഴ്ചയാണു പുല്‍പള്ളി- ബത്തേരി റൂട്ടില്‍ പാമ്പ്രയ്ക്കു സമീപത്ത് ചിത്രീകരിച്ചതെന്ന മട്ടിലുള്ള വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ബൈക്ക് യാത്രികരുടെ മുന്‍പിലേക്കു കടുവ ചാടുന്നതായിരുന്നു ദൃശ്യങ്ങളില്‍.

കടുവ പാഞ്ഞടുത്തു; ബൈക്ക് യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു-video

ബൈക്ക് യാത്രക്കാരെ കടുവ ആക്രമിക്കാൻ ശ്രമിച്ചതായുള്ള പ്രചാരണം അവാസ്തവമെന്ന്

Latest News