സൂറിക്-സ്വിസ് ബാങ്കുകളിൽ ഏറ്റവുമധികം പണം നിക്ഷേപിച്ചവരുടെ പട്ടികയിൽ ഇന്ത്യക്ക് 74–ാം സ്ഥാനം. സ്വിസ് നാഷനൽ ബാങ്കിന്റെ (എസ്എൻബി) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം യു.കെയ്ക്കാണ് ഒന്നാം സ്ഥാനം.
ആകെ നിക്ഷേപങ്ങളുടെ 0.07 ശതമാനമാണ് ഇന്ത്യയുടേത്.88–ാം സ്ഥാനത്തു നിന്ന് കഴിഞ്ഞ വർഷം 73ൽ എത്തിയ ഇന്ത്യ, ഈ വർഷം ഒരു സ്ഥാനം പിന്തള്ളപ്പെടുകയായിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യയ്ക്ക് മുന്നിലായി 72–ാം സ്ഥാനത്തുണ്ടായിരുന്ന പാക്കിസ്ഥാൻ 82 ലേക്കും പിന്തള്ളപ്പെട്ടു. ഇതാദ്യമായാണ് പാക്കിസ്ഥാൻ ഫണ്ടുകൾ ഇന്ത്യയുടേതിനേക്കാൾ താഴുന്നത്.
ആകെ നിക്ഷേപത്തിന്റെ 26 ശതമാനമാണ് യു.കെ.യുടേത്. 11 ശതമാനവുമായി രണ്ടാം സ്ഥാനത് യു.എസാണ്.
അതേസമയം, ഇന്ത്യക്കാർതന്നെ മറ്റു രാജ്യങ്ങളിൽനിന്നു സ്വിസ് ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള പണത്തിന്റെ കണക്ക് ഇതിൽ ഉൾപ്പെടുന്നില്ല. വിദേശരാജ്യങ്ങളിൽ നിന്നുള്ള ആകെ സ്വിസ് നിക്ഷേപത്തിൽ മൂന്നു ശതമാനമാണു വർധന. വെസ്റ്റ് ഇൻഡീസ്, ഫ്രാൻസ്, ഹോങ്കോങ്, ബഹാമാസ്, ജർമനി, ഗാൺസി, ലക്സംബർഗ്, കേമാൻ ദ്വീപുകൾ എന്നിവയാണ് ആദ്യ പത്തു സ്ഥാനങ്ങളിലുള്ള മറ്റു രാജ്യങ്ങൾ.