Sorry, you need to enable JavaScript to visit this website.

കാണാതായ 16 കാരിയുടെ മൃതദേഹം കിണറ്റില്‍; അമ്മയും കാമുകനും കസ്റ്റഡിയില്‍

തിരുവനന്തപുരം- നെടുമങ്ങാട്ടുനിന്ന് 19 ദിവസം മുമ്പ് കാണാതായ 16 കാരിയുടെ മൃതദേഹം പൊട്ടക്കിണറ്റില്‍ കണ്ടെത്തി. ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു.
നെടുമങ്ങാട് നഗരസഭയിലെ പറണ്ടോട് കുന്നില്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന മഞ്ജുഷയുടെ മകള്‍ മീരയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒളിവിലായിരുന്ന മഞ്ജുഷയും കാമുകന്‍ അനീഷും പോലീസ് കസ്റ്റഡിയിലുണ്ട്.
മഞ്ജുഷയുടെ വാടക വീട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാറി കരിപ്പൂര് കാരാന്തല കുരിശടിക്ക് സമീപത്തെ കിണറ്റില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം.  കാടു കയറിക്കിടന്ന പുരയിടത്തിലെ കിണറിന് പതിനെട്ടടിയിലധികം ആഴമുണ്ട്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നും തുടര്‍ന്ന് കിണറ്റില്‍ തള്ളിയെന്നുമാണ് പ്രതികള്‍ നല്‍കിയ മൊഴി.
അമ്മയും കാമുകനും ചേര്‍ന്ന് മൃതദേഹം ബൈക്കില്‍ കൊണ്ടുവന്ന് കിണറിനു സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച ശേഷം മൂടി മാറ്റി കിണറ്റില്‍ തള്ളുകയായിരുന്നു. കഴിഞ്ഞ 11 മുതല്‍ മീരയെയും മഞ്ജുഷയെയും കാണാനില്ലെന്ന് മഞ്ജുഷയുടെ അമ്മ 17 ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. മഞ്ജുഷയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മീര ഒരു യുവാവിനൊപ്പം ഒളിച്ചോടിയെന്നും അവരെ അന്വേഷിച്ച് താന്‍ തിരുപ്പതിയില്‍ പോവുകയാണെന്നും ഇക്കാര്യം പോലീസില്‍ അറിയിക്കരുതെന്നും മഞ്ജുഷ മാതാപിതാക്കളെ വിളിച്ച് അറിയിച്ചിരുന്നു.
വാടക വീട്ടിലുള്ള സാധനങ്ങളും വസ്ത്രങ്ങളും എടുത്ത് വീടൊഴിയാനും നിര്‍ദേശിച്ചു. എന്നാല്‍, കരാര്‍ അനുസരിച്ചുള്ള വാടക നല്‍കാതെ വീടൊഴിയാന്‍ ഉടമ അനുവദിച്ചില്ല. ഇതിനിടെ, പോലീസ് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കളിയിക്കാവിളക്ക് അടുത്ത് ചെങ്കലില്‍ നിന്ന് മഞ്ജുഷയും കാമുകന്‍ അനീഷും വെള്ളിയാഴ്ച പിടിയിലായി.
തുടര്‍ന്ന് പോലീസിന്റെ ചോദ്യം ചെയ്യലിലാണ് മീരയുടെ മൃതദേഹം കിണറ്റിലുണ്ടെന്ന കാര്യം അറിയിച്ചത്. വാടക വീട്ടില്‍ മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നും കാമുകനെ വിളിച്ചു വരുത്തി മൃതദേഹം കിണറ്റില്‍ ഉപേക്ഷിച്ചുവെന്നുമാണ് മഞ്ജുഷയുടെ മൊഴി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ.

 

Latest News