ദത്തെടുത്ത കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ എറണാകുളം സ്വദേശിക്ക് ജീവപര്യന്തം

ഡാലസ്-അമേരിക്കയില്‍ മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛനും എറണാകുളം സ്വദേശിയുമായി വെസ്ലി മാത്യൂസിന് ജീവപര്യന്തം തടവ്.

2016ല്‍ ബിഹാറിലെ അനാഥാലയത്തില്‍നിന്ന് ദത്തെടുത്ത കുട്ടിയെ മാത്യൂസും ഭാര്യ സിനിയും കൊല ചെയ്ത് ശരീരം ഡാലസിലെ കലുങ്കില്‍ ഉപേക്ഷിച്ചുവെന്നാണ് കേസ്.  തെളിവില്ലാത്തതിനാല്‍ സിനിയെ വെറുതെ വിട്ടിരുന്നു.

കുറഞ്ഞ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയില്‍ അബദ്ധത്തില്‍ കുഞ്ഞിന് പരുക്കേറ്റതായി വിസ്താരം തുടങ്ങുന്നതിനുമുമ്പ് തന്നെ വെസ്ലി മാത്യൂസ് കോടതിയില്‍ സമ്മതിച്ചിരുന്നു.

ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം തങ്ങള്‍ക്കു ലഭിക്കുമ്പോള്‍ ആന്തരികാവയങ്ങളിലടക്കം പുഴുവരിച്ചു തുടങ്ങിയിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. മൃതദേഹം വളരെയധികം ജീര്‍ണിച്ചിരുന്നതിനാല്‍ മരണകാര്യം കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനു നേതൃത്വം നല്‍കിയ ഫോറന്‍സിക് പാത്തോളജിസ്റ്റ് എലിസബത്ത് വെന്‍ച്യൂറ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

 

Latest News