റിയാദ് - സൗദി സ്‌പെഷ്യൽ ഫോഴ്‌സും യെമൻ സുരക്ഷാ വകുപ്പുകളും സഹകരിച്ച് യെമനിൽ നടത്തിയ ഓപറേഷനിൽ ഐ.എസ് നേതാവ് പിടിയിലായതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. ഐ.എസിൽ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുള്ള അബൂഉസാമ അൽമുഹാജിർ ആണ് അറസ്റ്റിലായത്.
ഏതാനും കൂട്ടാളികളും ഭീകരനൊപ്പം പിടിയിലായി. ജൂൺ മൂന്നിന് രാവിലെ 9.20 ന് ആണ് ഇയാളും കൂട്ടാളികളും സൗദി സ്‌പെഷ്യൽ ഫോഴ്‌സിന്റെയും യെമൻ സുരക്ഷാ വകുപ്പുകളുടെയും പിടിയിലായത്.
ഐ.എസ് ഭീകരർ ഉപയോഗിച്ചിരുന്ന വീട് തുടർച്ചയായി രഹസ്യമായി നിരീക്ഷിച്ചതിൽ നിന്ന് ഇയാളും ഏതാനും ഭീകരരും വീട്ടിലുള്ളതായി ഉറപ്പു വരികയായിരുന്നു. മൂന്നു സ്ത്രീകളും മൂന്നു കുട്ടികളും ഭീകരരുടെ താവളത്തിലുണ്ടായിരുന്നു. ഓപറേഷനിടെ വീട്ടിലുണ്ടായിരുന്ന സ്ത്രീകൾക്കോ കുട്ടികൾക്കോ പരിക്കേറ്റിട്ടില്ലെന്നും സഖ്യസേനാ വക്താവ് പറഞ്ഞു.